തിരുവനന്തപുരം: സ്‌പ്രിൻക്ളർ ഇടപാടിൽ പ്രതിപക്ഷം സർക്കാരിനെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവാദങ്ങൾക്ക് പിന്നാലെ പോകാൻ സർക്കാരില്ലെന്നും 'നാം മുന്നോട്ട്' എന്ന പ്രതിവാര പരിപാടിയിൽ പങ്കെടുക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് 19നെ ഫലപ്രദമായി നേരിട്ടതിൽ സർക്കാരിന് സൽപേര് കിട്ടാൻ പാടില്ലെന്ന് കരുതുന്നവരാണ് ഏതെല്ലാം തരത്തിൽ അപകീർത്തിപ്പെടുത്താൻ പറ്റുമെന്ന് ചിന്തിക്കുന്നത്. ഇത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. ഇപ്പോഴും മെല്ലെ തുടങ്ങിവരികയാണ്. ഇപ്പോൾ വിവാദങ്ങളുടെ പിറകെ പോകേണ്ട സമയമല്ല. എല്ലാം ജനങ്ങൾ കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. അതിനാൽ തന്നെ വിവാദങ്ങളെ അത്തരത്തിൽ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നത്. കൊവിഡിനെ നേരിടാൻ കേരളം നടത്തിയ ശ്രമങ്ങളും ഇന്നത്തെ സ്ഥിതിയിലെ നേട്ടങ്ങളും പല വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇത് കേരള മോഡലിന്റെ പ്രത്യേകതയാണ്. ലോകശ്രദ്ധ കേരളത്തിലേക്ക് വന്നത് സ്വാഗതാർഹമാണ്. ലോകത്തെ വിവിധ ഏജൻസികൾ, വികസിത രാജ്യങ്ങൾ എന്നിവ കേരളത്തെക്കുറിച്ച് മനസിലാക്കിയെന്നതുകൊണ്ടുതന്നെ ഈ നാടിനെ സഹായിക്കണമെന്ന് ചിന്തിക്കാനിടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.