വിതുര: വിതുര ഗവ.വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ലോക്ക് ഡൗൺ കാലം ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഇതിൽ തന്റെ കലാ വിരുതുകൊണ്ട് പൂക്കളുടെ വസന്തം തീർക്കുകയാണ് പ്രയദർശിനി എന്ന കലാകാരി. സ്കൂളിലെ സ്റ്റ്യുഡന്റ്സ് പൊലീസ് കേഡറ്റ് കൂടിയായ പ്രിയദർശിനിയുടെ കൈകളിൽ നമ്മൾ ഉപേക്ഷിക്കുന്ന പല പാഴ് വസ്തുക്കളും മനോഹരങ്ങളായ പൂക്കളായി മാറും.
മെഴുകും ക്രയോണുമാണ് പ്രിയദർശിനി പ്രധാനമായും ഉപയോഗിക്കുന്നത്. മെഴുകും ക്രയോണും ചേർത്ത മശ്രിതത്തിൽ കൈ വിരലുകൾ മുക്കിയാണ് പൂക്കൾ നിർമ്മിക്കുന്നത്. പൂക്കൾ നിർമ്മാണം മാത്രമല്ല നല്ലൊരു കർഷക കൂടിയാണ് ഈ വിദ്യാർത്ഥി. വീട്ടിലേയ്ക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും ഇവിടുത്തെ അടുക്കളത്തോട്ടത്തിലുണ്ട്. വീട് നിറയെ പ്രിയദർശിനി നിർമ്മിച്ച പലതരം വസ്ഥുക്കൾ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് അനവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ഒപ്പം കൂട്ടുകാർക്കും പ്രിയദർശിനി വർണപ്പൂക്കൾ നിർമ്മിച്ച് കൊടുക്കും.
വിതുര ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനിലെ ഫയർമാൻ എം. പ്രശാന്തിന്റെ മൂത്ത മകളാണ് പ്രിയദർശിനി. എല്ലാ പിൻതുണയും നൽകി പ്രിയദർശിനിക്ക് അച്ഛനും അമ്മയും ഒപ്പമുണ്ട്.