കൊവിഡ് 19 പടർന്നു തുടങ്ങിയപ്പോൾ രോഗം സ്ഥിരികരിക്കാൻ നമ്മൾ ആശ്രയിച്ചിരുന്നത് പൂനെയിലെ ഇൻസ്റ്റിറ്റ്യൂട്ടിനെയായിരുന്നു. പക്ഷെ, കൊവിഡ് 19 ഉൾപ്പെടെ വൈറസ് രോഗങ്ങൾ പരിശോധിച്ച് കണ്ടെത്താനുള്ള സംവിധാനങ്ങൾ നെയ്യാറ്റിൻകരയിലെ നിംസ് മെഡിസിറ്റിയിലുണ്ടായിരുന്നു! സംസ്ഥാനത്തെ ആദ്യ ഹ്യൂമൻ ജെനറ്റിക് ആൻഡ് മോളിക്യൂലാർ ബയോളജി ലാബ് 'നിംസി'ൽ സജ്ജമായിരുന്നു. എൻ.എ.ബി.എൽ അക്രഡിറ്റേഷൻ കിട്ടാത്തതു കാരണമാണ് ലാബിൽ പരിശോധന നടത്താൻ കഴിയാതെ പോയത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഒരിക്കൽ വാർത്താസമ്മേളനത്തിൽ സൂചിപ്പിക്കുകയും ചെയ്തു.
ജനിതക ഘടന, ഡി.എൻ.എ, ആർ.എൻ.എ സ്വീക്വൻസിംഗ്, വൈറസിന്റെ സാനിധ്യം, ഘടന എന്നിവയൊക്കെ കണ്ടെത്താൻ ശേഷിയുള്ള ലാബിൽ ഉപകരണങ്ങളെല്ലാം എത്തിച്ചത് അമേരിക്കയിൽ നിന്ന്. 2017 ൽ തുടങ്ങി, ആറു മാസം മുമ്പാണ് പൂർത്തിയാക്കിയത്.
ഇപ്പോൾ മുഖ്യമന്ത്രിയുടെ ഇടപെടലിന്റെ ഫലമായി ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധർ ഉടൻ തന്നെ 'നിംസി'ൽ എത്തുമെന്ന് അറിയിപ്പു ലഭിച്ചതായി നിംസ് മെഡിസിറ്റി എം.ഡിയും തമിഴ്നാട് നൂറുൽ ഇസ്ലാം സർവകലാശാലാ പ്രോ- ചാൻസലറുമായ ഫെസൽഖാൻ പറഞ്ഞു.
കേരളത്തിലെ ആദ്യത്തെ ഹ്യൂമൻ ജെനറ്റിക് ആന്റ് മോളിക്യൂലാർ ബയോളജി ലാബ് സ്ഥിതി ചെയ്യുന്നത് എവിടെ എന്നൊരു ചോദ്യം ഈയിടെ പി.എസ്.സിയുടെ ഒരു മത്സര പരീക്ഷയിലുണ്ടായിരുന്നു. ഓപ്ഷനുകളിൽ ശരിയുത്തരം തിരുവനന്തപുരം എന്നായിരുന്നു. കുറച്ചു കൂടി ശരിയാക്കിയാൽ അത് നെയ്യാറ്റിൻകരയിലെ നിംസ് മെഡിസിറ്റി എന്നു പറയാം.
പ്രതിദിനം 200 പേരുടെ സാമ്പിളുകൾ പരിശോധിക്കാനാകും. നാലു മണിക്കൂറിനുള്ളിൽ ഫലം. ജനിതക ഘടനയെക്കുറിച്ച് പഠിക്കാനും പാരമ്പര്യ രോഗങ്ങളുടെ ജീനുകൾ എപ്പോഴാണ് ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങുന്നതെന്ന് മുൻകൂട്ടി അറിയാനും അതനുസരിച്ച് ചികിത്സ ആരംഭിക്കാനും കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. ലാബുമായി ബന്ധപ്പെട്ട് കേരള അക്കാഡമി ഒഫ് സ്കിൽ എക്സലൻസിൽ ബയോടെക്നോളജി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ ഒരു പദ്ധതി സമർപ്പിച്ചിരുന്നു. ഒരു വർഷത്തോളം അത് ഫയലിൽ വച്ചിട്ട് അവസാനം പറ്റില്ലെന്നു പറഞ്ഞു. അതു നടന്നിരുന്നെങ്കിൽ കുറേപ്പർക്ക് പരിശീലനം നൽകാൻ കഴിയുമായിരുന്നുവെന്ന് ഫൈസൽഖാൻ പറഞ്ഞു.
കമ്മ്യൂണിറ്റി
കിച്ചൺ
നിംസ് മെഡിസിറ്റിയിലെ ജീവനക്കാർ, അവിടെ എത്തുന്ന ആട്ടോറിക്ഷാ ഡ്രൈവർമാർ, ഡയാലിസിസിന് എത്തുന്ന രോഗികൾ, ആംബുലൻസ് ഡ്രൈവർമാർ എന്നിവർക്കായി ഒരു കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു. ദിവസം മുന്നൂറോളം പേർക്കുള്ള ഭക്ഷണം ഒരുക്കുന്നു. ഇതിന്റെ ചെലവിലേക്കായി എം.എസ്. ഫൈസൽഖാൻ തന്റെ ഒരു മാസത്തെ ശമ്പളം നൽകി. തുടർന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ അവരുടെ വിഹിതം എത്തിച്ചു. അത് പണമായി മാത്രമല്ല, അരിയായും പലവ്യഞ്ജനമായും ഒക്കെ. നിംസ് വളപ്പിലെ പച്ചക്കറിയും ചക്കയും വാഴത്തടയുമൊക്കെ കൊണ്ടാണ് കറികൾ. കിച്ചണിന്റെ പ്രവർത്തനം മനസിലാക്കി നെയ്യാറ്റിൻകരയിലെ ബിഷപ്പ് ഹൗസ് കോഴിമുട്ടകൾ എത്തിച്ചു. ഇതിനിടെ നൂറുൽ ഇസ്ലാം സർവകലാശാലയിലെ വിദ്യാർത്ഥികൾ ഡ്രോൺ വഴി അണുവിമുക്തമാക്കൽ പരിപാടി വികസിപ്പിച്ചെടുത്തു. അത് തമിഴ്നാട് സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. വിദ്യാർത്ഥികളെ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പ്രശംസിച്ചു.
ആ സ്നേഹ
നിറവിൽ
തമിഴ്നാട് തക്കല സ്ഥിതി ചെയ്യുന്ന ഡീംഡ് യൂണിവേഴ്സിറ്റിയായ നൂറുൽ ഇസ്ലാം സർവകലാശാലയുടെ സ്ഥാപകനും ചാൻസിലറുമായ ഡോ.എ.പി. മജീദ്ഖാനാണ് ഫൈസൽഖാന്റെ പിതാവ്. 'രാവിലെ 9.30ന് അച്ഛൻ സർവകലാശാലയിലെത്തും. ഞാൻ നിംസ് മെഡിസിറ്റിയിലും. ഓണമാണെങ്കിൽ ഓണസദ്യ കഴിഞ്ഞയുടൻ യൂണിവേഴ്സിറ്റിയിൽ പോകും. പെരുന്നാളാണെങ്കിൽ പെരുന്നാൾ നമസ്കാരം കഴിഞ്ഞയുടൻ. 20 വർഷത്തിനിടെ തുടർച്ചയായി ഇത്രയും നാൾ അച്ഛനൊപ്പം ആഹാരം കഴിക്കാൻ കഴിയുന്നു. ഉമ്മ സെയ്ഫുനിസയും വീട്ടിലുണ്ട്.അതിനെക്കാൾ സന്തോഷം വേറെയില്ല.
ഡോ. മജീദ്ഖാനാണ് സംസ്ഥാനത്തെ ആദ്യത്തെ ഐ.ടി (എൻ.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമരവിള)1954 ൽ നെയ്യാറ്റിൻകരയിൽ ആരംഭിച്ചത്. കേരള സംസ്ഥാന രൂപീകരണ കാലത്ത് സർക്കാരിന്റെ ആവശ്യമനുസരിച്ച് ആധുനിക സർവേ രീതി ഉപയോഗിച്ച് മജീദ്‌ഖാൻ പഠിപ്പിച്ച മുന്നൂറോളം വിദ്യാർത്ഥികളാണ് സർവേ നടത്തിയത്. അവരാണ് ആദ്യത്തെ സർക്കാർ സർവേയർമാരായതും.
ഐ.ടിയിൽ ആധുനിക കൃഷിയന്ത്രം വികസിപ്പിച്ചപ്പോൾ കാർഷിക സർവകാശാലയിൽ നിന്നും വിദ്യാത്ഥികളെത്തി.
ലോക്ക് ഡൗണിലെ യന്ത്രക്കസേര
ലോക്ക് ഡൗൺ രാത്രികൾ എം.എസ്.ഫൈസൽഖാൻ സർഗസൃഷ്ടിയിലായിരിക്കും. ആദ്യത്തെ നോവൽ 'സ്വപ്ന വ്യാപാരം' എഴുതിയത് 2016 ലായിരുന്നു. ഇതിനകം നാലു പതിപ്പുകളായി. 2017ൽ ഭിന്നശേഷിക്കാരനായ രാഷ്ട്രീയക്കാരനെ കേന്ദ്രകഥാപാത്രമാക്കി 'യന്ത്രക്കസേര' എന്ന നോവൽ എഴുതിത്തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പക്ഷെ, ഇപ്പോൾ നോവൽ റെഡി. മാത്രമല്ല, മൂന്നാമത്തെ നോവൽ 'ഉറവിടം' എഴുതിത്തുടങ്ങുകയും ചെയ്‌തു.
ലോക്ക് ഡൗണിനു മുമ്പ് ഭാര്യ ഫാത്തിമ മിസാജ്, മക്കളായ സുഹറ ഖാൻ, സുഹൈബ് ഖാൻ എന്നിവർക്കൊപ്പം അവരുടെ നാടായ കാസർകോട്ട് എത്തിയതാണ്. ഇപ്പോൾ അവിടെ. സംസ്ഥാനത്ത് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച കാസർകോട് നിന്നും മകൾ ഇപ്പോൾ അനുഭവ കഥ എഴുതുകയാണ്. 'മൈ ലോക്ക് ഡൗൺ ഡെയ്സ് ഇൻ കാസർകോട്' എന്നാണ് പേര്. മകനാകട്ടെ എല്ലാ ദിവസവും ഓരോ ഡ്രോയിംഗ് വരച്ച് വാട്സ് ആപ്പിൽ അയയ്ക്കും.
ലും തമിഴ്നാട്ടിലുമായി സർവകലാശാല ഉൾപ്പെടെ 17 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രിക്കും സാരഥ്യം വഹിക്കുന്ന ഫൈസൽഖാൻ ഐക്യരാഷ്ട്ര സഭാ പൊതു അസംബ്ലിയിൽ സംസാരിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനാണ്. അതിനുള്ള അംഗീകാരമായി ഹൈദരാബാദിലെ മൗലാന ആസാദ് കേന്ദ്ര സർവകാലാശാലയുടെ ഭരണസമിതി അംഗമായി രാഷ്ട്രപതി ഫൈസൽഖാനെ നോമിനേറ്റ് ചെയ്തു.