covid

തിരുവനന്തപുരം: കേരളത്തിനോട് ചേർന്ന് കിടക്കുന്ന തമിഴ്നാട്ടിലെ തെങ്കാശി,തിരുനല്‍വേലി ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കാൻ തുടങ്ങിയതോടെ കേരളത്തിന്‍റെ കിഴക്കൻ വനമേഖലയില്‍ വനംവകുപ്പിന്‍റെ നിരിക്ഷണം ശക്തമാക്കി.കേരളത്തിലേക്ക് വനത്തിലൂടെ കടക്കാൻ കഴിയുന്ന വഴികള്‍ അടച്ച് നിരീക്ഷണം ശക്തിപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം കേരളത്തിലേക്ക് വൻ തുക കൈപറ്റി കേരളത്തിലേക്ക് ആളുകളെ കടത്തിവിടുന്ന സംഘങ്ങളെ കുറിച്ച് പൊലീസിനും വനം വകുപ്പിനും വിവരം ലഭിച്ചിടുണ്ട്.വനമേഖലയില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരെ കണ്ടെത്തിയാല്‍ പ്രത്യേക നിരീക്ഷണത്തിലാക്കാനാണ് വനംവകുപ്പിന്‍റെ തീരുമാനം. ലോക്ഡൗൺ പൂർത്തിയാകുന്നത് വരെ ഇത് തുടരും.

തമിഴ്നാടിന്‍റെ അതിർത്തിയിലുള്ള റെയില്‍വേ തുരങ്കം വഴി അളുകളെ കേരളത്തിലേക്ക് കടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവിടെയും വനംവകുപ്പ് നിരിക്ഷണം ശക്തമാക്കി. കോട്ടവാസല്‍ ആര്യങ്കാവ് എന്നിവിടങ്ങളിലെ വനമേഖല തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന റെയില്‍പാത കടന്ന് പോകുന്ന വന പ്രദേശങ്ങള്‍ ഉള്‍പ്പടെ പ്രത്യേക മേഖലകളാക്കിയാണ് നിരിക്ഷണം. റെയില്‍വേ ട്രാക്കുകള്‍ കടന്നുപോകുന്ന വനമേഖലയിലെ തുരങ്കങ്ങളില്‍ വനപാലകരുടെ പ്രത്യേക സംഘം നിരിക്ഷണം നടത്തുന്നുണ്ട്. തുരങ്കങ്ങള്‍ വഴി കേരളത്തില്‍ കടക്കാൻ ശ്രമിച്ച് തമിഴ്നാട് സ്വദേശികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ തിരിച്ചയച്ചു. 24 മണിക്കൂർ സമയവും നിരീക്ഷണം തുടരാനാണ് വനവകുപ്പിന്‍റെ തീരുമാനം.