ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണംകൂടുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നു. ഡോക്ടർമാരും പൊലീസും മാദ്ധ്യമ പ്രവർത്തകരും ഉൾപ്പെടെയുള്ള 105 പേരിലാണ് ഇന്നലെ രോഗം കണ്ടെത്തിയത്. അവശ്യസേനവന വിഭാഗത്തിലുള്ളവർക്കുവരെ കൊവിഡ് സ്ഥിരീകരിച്ചതാണ് ആശങ്ക കൂട്ടിയത്. എസ്.ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചെന്നൈ നഗരത്തിലെ ഒരു പൊലീസ് സ്റ്റേഷനും അടച്ചുപൂട്ടി.
റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വ്യാപകമായി ഉപയോഗിച്ച ചെന്നൈ നഗരത്തിലെ നിന്നാണ് അൻപത് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതിലാണ് നാലുഡോക്ടർമാരും ഉൾപ്പെടുന്നത്. മാദ്ധ്യമപ്രവർത്തകർക്ക് രോഗംസ്ഥരീകരിച്ചതോടെ കൂടുതൽ മാദ്ധ്യമ പ്രവർത്തകരോടും റാപ്പിഡ് ടെസ്റ്റിന് വിധേയരാക്കാൻ അധികൃതർ തീരുമാനിച്ചു. കോയമ്പത്തൂരിൽ പുതിയതായി അഞ്ചുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോക്ക് ഡൗണിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ തീരുമാനം വൈകും. ഇളവുകളെ കുറിച്ചു പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതി ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. അതിനു ശേഷം മാത്രമേ തീരുമാനമുണ്ടാവൂ. അതുവരെ നിലവിലെ സ്ഥിതി തുടരും. സംസ്ഥാനത്തിന്റെ വകയായി കൂടുതൽ ഇളവുകൾ ഇണ്ടാവില്ലെന്നാണ് റിപ്പോർട്ട്.