മുംബയ്: മുംബയിൽ മാദ്ധ്യമപ്രവർത്തകരായ 51 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മിക്കവർക്കും രോഗലക്ഷണങ്ങളില്ല. ഇവരുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവർക്ക് ക്വാറന്റൈൻ നിർദേശം നൽകി. ഒരു സ്ഥാപനത്തിലെ പത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സയണിലെ മീഡിയ കോളനി അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.
.അതേസമയം, മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം നാലായിരം കടന്നു. 24 മണിക്കൂറിനിടെ 552 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4200 ആയി. 223 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മുംബയിൽ മാത്രമുള്ള രോഗബാധിതരുടെ എണ്ണം മൂവായിരത്തിലേക്ക് അടുക്കുകയാണ്. നേരത്തേ ആരോഗ്യപ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുംബയ് നഗരത്തിലെ 721 വാർഡുകളും അതിവേഗം വൈറസ് പടരുന്ന പുനെ, പിംപിരി ചിൻഞ്ച്വാഡ്, താനെ, മിര ഭയന്തർ പ്രദേശങ്ങളും അതിതീവ്രബാധിതമേഖലകളായി പ്രഖ്യാപിച്ചു. ഇവിടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.നിയന്ത്രണങ്ങൾ കുറച്ചുകൂടി കടുപ്പിക്കണോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് അധികൃതർ പറയുന്നത്.