-divakaran

രാജ്യം കൊവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലമരുകയാണ്. ചരിത്രത്തിൽ ഇത്ര ഭീകരമായ അവസ്ഥ ലോകം നേരിട്ടിട്ടില്ല. ഈ സന്ദർഭത്തിൽ എല്ലാം തകർന്ന ജനവിഭാഗത്തിന്റെ നൊമ്പരങ്ങൾ കാണാൻ കഴിയാതെ പോകുന്നത് മനുഷ്യത്വരഹിതമായിരിക്കും. പിടിച്ചുനിൽക്കാൻ കഴിയാതെ ഒരു വലിയ വിഭാഗം ജനങ്ങൾ കൊടുംപട്ടിണിയിലേക്ക് നടന്നുപോകുകയാണ്.

രാജ്യത്തെ നിർമ്മാണമേഖല പൂർണമായും സ്തംഭിച്ചു. ലക്ഷക്കണക്കിന് തൊഴിലാളികൾ തൊഴിൽരഹിതരായി.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിശ്ചലമായി. സംഘടിത മേഖലകളിലെ വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തനരഹിതമായെങ്കിലും തൊഴിലാളികൾക്ക് നിയമപരമായ ചില ആനുകൂല്യങ്ങൾ ലഭിക്കുന്നതു കാരണം ഫാക്ടറി തൊഴിലാളികൾ പിടിച്ചുനില്ക്കുന്നു. അസംഘടിത മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ പണിയെടുക്കുന്ന മേഖല പരമ്പരാഗത വ്യവസായങ്ങളാണ്. ഈ മേഖലകളും തൊഴിൽ നഷ്ടപ്പെട്ട പട്ടിണിപ്പാവങ്ങളുടെ കേന്ദ്രങ്ങളായി.

ഈ പ്രതിസന്ധി മറികടക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി പുനരുജ്ജീവന പദ്ധതികൾക്ക് രൂപം നൽകാൻ വൈകിയാൽ രാജ്യം കൊടിയ പട്ടിണിയിലേക്കും കൂട്ടമരണങ്ങളിലേക്കുമാകും നീങ്ങുക. തൊഴിൽ നഷ്ടപ്പെട്ടവർക്ക് തൊഴിലവസരങ്ങൾ പുനഃസ്ഥാപിക്കാൻ സംസ്ഥാന- കേന്ദ്ര സർക്കാരുകൾ സംയുക്തമായി പദ്ധതികൾക്ക് രൂപം നൽകണം.

സാധാരണ ഭരണഭാഷയിലാണ് കൊവിഡ് പ്രശ്നത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുന്നത്.

സാധാരണ ജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഭരണകൂടങ്ങളുടെ ഗിരിപ്രഭാഷണങ്ങളല്ല ആവശ്യം. ജനങ്ങളുടെ കരങ്ങളിൽ ദൈനംദിന ജീവിതത്തിനാവശ്യമായ പണമെത്തണം. കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടുള്ള സഹായ പദ്ധതികൾ വിസ്മരിക്കാനാവില്ല. എന്നാൽ, ഇത്തരം നടപടികൾ കൊണ്ടു മാത്രം ദുരിതങ്ങൾക്ക് പരിഹാരമാകില്ല. രാജ്യത്ത് ഏറ്റവുമധികം സ്ത്രീകൾ പണിയെടുക്കുന്ന മേഖലയാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി. കേന്ദ്ര സർക്കാരിന് അടിയന്തരമായി സ്വീകരിക്കാവുന്ന നടപടി ഈ വിഭാഗത്തിന് ഒരു മാസം 10 ദിവസത്തെ കൂലിയെങ്കിലും മുൻകൂറായി അനുവദിക്കണം എന്നതാണ്.

ലോകനെറുകയിൽ

കേരള മോഡൽ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തിന്റെ നെറുകയിലാണ് കേരള മോഡൽ. മഹാമാരിക്കു മുന്നിൽ പല സംസ്ഥാനങ്ങളും പകച്ചുനിന്നപ്പോൾ കേരളം മാത്രമാണ് നിരവധി മുൻകരുതൽ നടപടികളുമായി മുന്നോട്ടുവന്നത്. രണ്ട് പ്രളയം സൃഷ്ടിച്ച ദുരന്തങ്ങളെയും ഒാഖിയെയും നിപാ വൈറസിനെയും നമ്മൾ അതിജീവിച്ചു. ഒന്നിനുപിറകേ ഒന്നായുള്ള ഇത്തരം ദുരന്തങ്ങൾ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തിനും നേരിടേണ്ടി വന്നിട്ടില്ല.

ദുരന്തം നേരിടാൻ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജുമായി കേരളം ആദ്യമേ മുന്നോട്ടുവന്നു.

കൊവിഡ് വൈറസിനെ നേരിടാൻ സർക്കാരിന് ജനങ്ങളെയൊന്നാകെ അണിനിരത്താൻ കഴിഞ്ഞു. രാഷ്ട്രീയ- ജാതി, മത വിഭാഗീയതയുടെ തടവറകളിൽ നിന്ന് കേരള ജനത പുറത്തുവന്നു. മുഖ്യശത്രു കൊറോണ വൈറസാണെന്ന് സമൂഹം പ്രഖ്യാപിച്ചു. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നടപടികൾ ശ്രദ്ധേയമായിരുന്നു.

2,30,000 വോളന്റിയർമാരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചു. രാജ്യത്താദ്യമായി പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൺ സമ്പ്രദായം നടപ്പിലാക്കി. ഒരു മാസത്തേക്ക് സൗജന്യ റേഷൻ സാർവത്രികമായി നടപ്പിലാക്കി.

ഇതര സംസ്ഥാന തൊഴിലാളികൾക്ക് പാർപ്പിടസൗകര്യം, വൈദ്യസഹായം, ഭക്ഷണം തുടങ്ങിയവയെല്ലാം ലഭ്യമാക്കി.

ഒരു സംസ്ഥാന ഭരണകൂടത്തിന് ജനങ്ങൾക്കുവേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. ഇനിയുള്ളത് പുനരുജ്ജീവന പദ്ധതികളാണ്. ഇതിനാവശ്യമായ സഹായാഭ്യർത്ഥനയുമായി കേരളം കേന്ദ്രത്തിനു മുന്നിൽ നിൽക്കുന്നു.

ഇൗ സന്ദർഭത്തിൽ രാഷ്ട്രീയ സങ്കുചിത താത്പര്യങ്ങൾക്കും വിഭാഗീയതയ്ക്കും ഇടം നൽകാൻ കേരള ജനത അനുവദിക്കില്ല. പുരയ്ക്ക് തീപിടിക്കുമ്പോൾ വാഴ വെട്ടുന്നവരേ; നിങ്ങൾക്ക് നിരാശരാകേണ്ടി വരും.