lock-down

തിരുവനന്തപുരം: സംസ്ഥാനമെങ്ങും ലോക്ക് ഡൗൺ ഇളവിന്റെ രണ്ടാം ദിവസമായ ഇന്ന് പൊലീസ് പരിശോധന കർശനമാക്കി. ഹോട്ട് സ്‌പോട്ട് അതിർത്തികളിൽ ചെക്കിംഗിനായി പൊലീസ് വൻ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കാട്ടുപാതകളിലും ഇടവഴിയിലും വാഹനപരിശോധന കർശനമാക്കിയിട്ടുണ്ട്. ഇരട്ട അക്ക നമ്പറിൽ അവസാനിക്കുന്ന വാഹനങ്ങൾക്കാണ് ഇന്ന് നിരത്തിലിറങ്ങാൻ അനുമതി. ഹോട്ട്സ്‌പോട്ട് ഒഴികെ ഉള്ള സ്ഥലങ്ങളിലാണ് അനുമതിയുള്ളത്. അതേസമയം, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിനായി ലോക്ക് ഡൗൺ ഇളവുകളിൽ ചില ജില്ലാ ഭരണകൂടങ്ങൾ മാറ്റം വരുത്തിയിട്ടുണ്ട്.

കൊവിഡ് കേസുകൾ തുടർച്ചയായി കൂടുന്ന കണ്ണൂരിൽ ഇന്ന് മുതൽ അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടി ക്വാറന്റെെൻ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കാസർകോട് മാതൃകയിൽ ട്രിപ്പിൾ ലോക്ക് സംവിധാനത്തിൽ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും കർശന പരിശോധന ഏർപ്പെടുത്തി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഐ.ജി അശോക് യാദവിന്റെ മേൽ നോട്ടത്തിൽ മൂന്ന് എസ്.പിമാർക്കാണ് നിരീക്ഷണ ചുമതല. അത്യാവശ്യ മരുന്നുകൾക്ക് തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടാം.

ആലപ്പുഴ ജില്ലയിലെ ഹോട്ട്സ്പോട്ടുകൾ തിരുത്തി ഉത്തരവിറക്കിയിട്ടുണ്ട്. തണ്ണീർമുക്കം, മുളക്കുഴ, ചെറിയനാട് പഞ്ചായത്തുകൾ ഹോട്ട്സ്‌പോട്ട് ആക്കി പുതിയ ഉത്തരവിറങ്ങി. ഇവിടങ്ങളിൽ പൂർണ ലോക്ക് ഡൗൺ ആയിരിക്കും. ചെങ്ങന്നൂർ നഗരസഭയെയും മുഹമ്മ പഞ്ചായത്തിനെയും ഹോട്ട്സ്‌പോട്ടുകൾ നിന്ന് ഒഴിവാക്കി.

ഇളവിന്റെ ആദ്യ ദിവസമായ ഇന്നലെ കൂട്ടത്തോടെ വാഹനങ്ങൾ നിരത്തിലിറങ്ങിയത് കണക്കിലെടുത്താണ് പൊലീസ് ഇന്ന് കൂടുതൽ കർശനമായി പരിശോധന നടത്തുന്നത്. അതേസമയം, കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ലോക്ക് ഡൗൺ ഇളവുകളിൽ മാറ്റം വരുത്തിയതായി ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു. ഗ്രീൻസോൺ ജില്ലകളായ കോട്ടയത്തും ഇടുക്കിയിലും ഓട്ടോ ടാക്സി സർവീസുകൾക്ക് അനുമതിയില്ല.

ജ്വല്ലറികളും തുണിക്കടകളും തുറക്കാൻ പാടില്ല. തിരുവനന്തപുരത്തും പാലക്കാടും നഗരാതിർത്തികൾ അടച്ചിടും. ആറ് അതിർത്തി പ്രദേശങ്ങളിലൂടെ മാത്രമേ തിരുവനന്തപുരം നഗരത്തിലേക്ക് പ്രവേശനം അനുവദിക്കൂ. തിരുവനന്തപുരം നഗരാതിർത്തി അടച്ചിട്ടിരിക്കുകയാണ്.അതേസമയം പാലക്കാട് നഗരസഭയെ ഇന്ന് രാവിലെയോടെ ഹോട്ട് സ്പോട്ട് പരിധിയിൽ നിന്ന് ഒഴിവാക്കി.