covid

കൊല്ലം: ജില്ലയിലെ അതിർത്തി ഗ്രാമമായ തമിഴ്നാട് പുളിയൻകുടിയിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ കൊല്ലത്ത് അടിയന്തരയോഗം ചേർന്നു.അതേസമയം അധികൃതരുടെ കണ്ണുവെട്ടിച്ച് പുളിയൻകുടിയിൽ പോയ കുളത്തൂപ്പുഴ സ്വദേശിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാൾ മരണാന്തര ചടങ്ങുകളിൽ ഉൾപ്പെടെ പങ്കെടുത്തു എന്നാണ് റിപ്പോർട്ട്.

കർശന പരിശോധന ഉണ്ടായിട്ടും ഇയാൾ എങ്ങനെ തമിഴ്നാട്ടിൽ പോയി എന്നതാണ് അധികൃതരെ അമ്പരപ്പിക്കുന്നത്. ഇൗ സംഭവത്തെത്തുടർന്ന് കുളത്തൂപ്പുഴ പഞ്ചായത്തിന്റെ അതിർത്തി അടച്ചിട്ടുണ്ട്. കേരള അതിർത്തിയായ കോട്ടവാസലിൽ നിന്നു 35 കിലോമീറ്റർ അകലെ പുളിയങ്കുടി നഗരസഭ പരിധിയിലാണ് ഇപ്പോൾ കൊവിഡ് പടർന്നു പിടിക്കുന്നത്. 14 പോസിറ്റീവ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. നഗരസഭാ പരിധി പൂർണമായും അടച്ച പൊലീസ് പുളിയങ്കുടിയിലേക്കുള്ള പ്രവേശന കവാടങ്ങൾ മുദ്രവച്ചിട്ടുണ്ട്.

കേരളം, ആന്ധ്ര, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് നാരങ്ങ കയറ്റി അയയ്ക്കുന്നത് പുളിയങ്കുടിയിൽ നിന്നാണ്. തെങ്കാശി ജില്ലയിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ ആര്യങ്കാവ് ചെക്പോസ്റ്റിൽ റാപിഡ് ടെസ്റ്റ് നടത്താനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.നിലവിൽ തമിഴ്നാട്ടിൽ നിന്ന് ചരക്കുമായി എത്തുന്ന വാഹനങ്ങൾ അണുനശീകരണം നടത്തി കടത്തിവിടുകയാണ് ചെയ്യുന്നത്. ഡ്രൈവറുടേയും ക്ലീനറുടേയും ശരീരോഷ്മാവ് മാത്രമാണ് പരിശോധിക്കുന്നത്.ഇത് രോഗവ്യാപനത്തിന് ഇടയാക്കിയേക്കുമെന്ന ഭയമാണ് റാപ്പിഡ് ടെസ്റ്റ് വേണമെന്ന ആവശ്യത്തിന് പിന്നിൽ.

വിവരം നൽകിയത് തമിഴ്നാട് ആരോഗ്യവകുപ്പ്

തമിഴ്നാട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അവരുടെ സമ്പർക്കപ്പട്ടികയിൽ കുളത്തൂപ്പുഴയിലെ യുവാവും ഉൾപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് തമിഴ്നാട് ആരോഗ്യവകുപ്പാണ് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർക്ക് യുവാവിനെപ്പറ്റിയുള്ള വിവരം കൈമാറിയത്. തുടർന്ന് കുളത്തൂപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്ന് ആരോഗ്യ പ്രവർത്തകരെത്തി യുവാവിനെയും ഒപ്പം താമസിക്കുന്ന അമ്മാവനെയും നിരീക്ഷണത്തിലാക്കുകയായിരുന്നു. സാമ്പിൾ പരിശോധനയ്ക്കുശേഷം ഇന്ന് ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തമിഴ്നാട്ടിൽ പോയി വന്നശേഷം ഇയാൾ കുളത്തൂപ്പുഴയിലെ വിവിധ സ്ഥലങ്ങളിൽ കറങ്ങിനടന്നതായി സ്ഥിരീകരിച്ചതോടെ കുളത്തൂപ്പുഴ ഗ്രാമം പൊലീസ് അടച്ചു.

കുളത്തൂപ്പുഴയിലേക്കുള്ള എല്ലാ റോഡുകളും അതിർത്തി പ്രദേശങ്ങളായ അരിപ്പ, ഭാരതീപുരം, തെൻമല എന്നിവിടങ്ങളിൽ ബാരിക്കേഡ് സ്ഥാപിച്ച് അടച്ച പൊലീസ് ഇവിടങ്ങളിലേക്ക് ആരും പ്രവേശിക്കാതിരിക്കാനും പുറത്തേക്ക് ആളുകൾ കടക്കാതിരിക്കാനും ബന്തവസ് ക്രമീകരിച്ചു. മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്ന് സ്വീകരിക്കേണ്ട നടപടികൾ ആലോചിക്കുകയും നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. കൊല്ലം ജില്ലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ വരുന്ന 24ന് പിൻവലിക്കാനിരിക്കെയാണ് കുളത്തൂപ്പുഴയിൽ ഈ ജാഗ്രത.