ന്യൂഡൽഹി: രാജ്യത്തിന് മേയ് മൂന്നിന് ശേഷം ദേശീയതലത്തിൽ ലോക്ക് ഡൗണിന് നൽകേണ്ട ഇളവുകൾ ചർച്ച ചെയ്‌ത് തീരുമാനിക്കാനായി ഇന്ന് മന്ത്രിതല സമിതിയോഗം ചേരും. വൈകിട്ട് നാല് മണിക്കാണ് യോഗം. ഏപ്രിൽ 20-ന് ശേഷം ലോക്ക് ഡൗണിൽ വരുത്തിയ ഇളവുകൾ എത്രത്തോളം ഫലം കണ്ടെന്നുവെന്നതും ഇനി ഇളവുകൾ വരുത്തേണ്ട മേഖലകളും യോഗത്തിൽ ചർച്ചയാവും.
രാജ്യത്തെ ഭൂരിഭാഗം ജില്ലകളും കൊവിഡ് പ്രതിരോധത്തിൽ ഏറെ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും. ഏഴോളം സംസ്ഥാനങ്ങളിൽ ആയിരത്തിലേറെ രോഗികളുണ്ട്. മഹാരാഷ്ട്രയിൽ മാത്രം 4666 രോഗികളുണ്ട് എന്നാണ് രാവിലെ പുറത്തു വന്ന ഔദ്യോഗിക കണക്കുകളിൽ നിന്നും വ്യക്തമാവുന്നത്. ഇതെല്ലാം മന്ത്രിതല സമിതി വിശദമായി ചർച്ച ചെയ്യും.
കൊവിഡ് വ്യാപനം തടയുന്നതിൽ ലോക്ക് ഡൗൺ വലിയ തോതിൽ ഗുണം ചെയ്തുവെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തൽ. ഇന്ത്യ ശരിയായ സമയത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് രോഗവ്യാപനം തടയാൻ ഗുണകരമായെന്ന് നേരത്തെ ലോകാരോഗ്യസംഘടന അഭിപ്രായപ്പെട്ടിരുന്നു.