തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് നീണ്ട എസ്.എസ്.എൽ.സി പരീക്ഷ മേയ് പകുതിയോടെ നടത്താനുള്ള സാദ്ധ്യത വിദ്യാഭ്യാസ വകുപ്പ് തേടുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപന തോത് കുറഞ്ഞതിനെ തുടർന്നാണ് വിദ്യാഭ്യാസവകുപ്പിൽ ചർച്ചകൾ ആരംഭിച്ചത്. കേരളത്തിന് പുറത്തും പല കേരള സിലബസ് പഠിപ്പിക്കുന്ന നിരവധി സ്കൂളുകളുണ്ട്. ലക്ഷദ്വീപിലും ഗൾഫിലും കേരള സിലബസിലുള്ള സ്കൂളുകളുണ്ട്. ഇവിടുത്തെ സാഹചര്യം കൂടി പരിഗണിച്ചാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
പ്ലസ് വൺ പരീക്ഷ നീട്ടിവയ്ക്കുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ പെട്ടെന്ന് പൂർത്തിയാക്കി കുട്ടികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാനാണ് സർക്കാരും വിദ്യാഭ്യാസവകുപ്പും താത്പര്യപ്പെടുന്നത്. എസ്.എസ്.എൽ.സി പരീക്ഷ രാവിലെയും പ്ലസ് ടു പരീക്ഷ ഉച്ചയ്ക്കും നടത്താനാണ് നിലവിലെ ധാരണ. ഇതു വഴി സാമൂഹിക അകലം കർശനമായി പാലിക്കാനും സാധിക്കും.