തിരുവനന്തപുരം: കൊവിഡ് ഭീതി ഒഴിഞ്ഞ ശേഷം സ്‌പ്രിംഗ്ലർ വിഷയത്തിൽ പരിശോധന നടത്താൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം. വിവാദങ്ങൾ അനാവശ്യമെന്നാണ് സി.പി.എം വിലയിരുത്തൽ. ഇപ്പോൾ സർക്കാരിനും മുഖ്യമന്ത്രിക്കും പൂർണ പിന്തുണ നൽകാനും സി.പി.എം തീരുമാനിച്ചു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സർക്കാർ ശക്തമായി മുന്നോട്ട് പോകണമെന്നും പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നു. വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നുണ്ടായ വിമർശനങ്ങളെക്കുറിച്ച് നിയമമന്ത്രി എ..കെ ബാലൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകി.
പ്രതിരോധ പ്രവർത്തനങ്ങളെ തകിടം മറിക്കാനുള്ള പ്രതിപക്ഷ ശ്രമമാണ് ഇതെന്ന് സി.പി.എം സംസ്ഥാന പ്രസ്താവനയിലൂടെ ആരോപിച്ചു. മനുഷ്യ ജീവൻ സംരക്ഷിക്കാൻ അസാധാരണ നടപടികൾ കൈക്കൊള്ളാൻ സർക്കാർ ബാധ്യസ്ഥമാണ്. അനാവശ്യ ആരോപണങ്ങളുടെ പിറകേ പോകേണ്ട സമയമല്ല ഇത്.എല്ലാം സാധാരണ നിലയിലായ ശേഷം ആരോപണങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും ഇപ്പോൾ സർക്കാർ നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പാർട്ടി പൂർണപിന്തുണ നൽകുന്നതായും സി.പി.എം പ്രസ്താവനയിലൂടെ അറിയിച്ചു.
മാധ്യമങ്ങളിൽ ഒരു വിഭാഗവും ഉത്തരവാദിത്തം മറന്ന് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആരോപിക്കുന്നു.അതേസമയം സംസ്ഥാന സെക്രട്ടേറിയേറ്റിൽ പങ്കെടുത്തെങ്കിലും മുഖ്യമന്ത്രി സ്പ്രിംഗ്ലറുമായുള്ള കരാറിനെപ്പറ്റി വിശദീകരിച്ചില്ല.