court

ന്യൂഡല്‍ഹി: മാള്‍ഡോവയില്‍ കുടുങ്ങിയ 450 ഓളം മലയാളി വിദ്യാര്‍ത്ഥികളെ മടക്കിക്കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. വിദേശത്ത് ഉള്ളവരെ ഇപ്പോള്‍ തിരികെ നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

അമേരിക്കയില്‍ നിന്നും ബ്രിട്ടണില്‍ നിന്നും കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെ കൊണ്ടുവരാന്‍ നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ തങ്ങള്‍ ഇടപെട്ടില്ലെന്ന് ജസ്റ്റിസ് എന്‍.വി.രമണ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇത്തരം വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ആണ് അന്തിമതീരുമാനം എടുക്കേണ്ടതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ലോകം മുഴുവന്‍ പ്രതിസന്ധിയിലാണെന്ന് പറഞ്ഞ കോടതി വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തന്നെ മാര്‍ഗരേഖയുണ്ടാക്കുമെന്നും പറഞ്ഞു. തത്ക്കാലം ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി അറിയിച്ചു. എന്നാല്‍ ഇറാനില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികള്‍ക്ക് സഹായം ഉറപ്പാക്കാന്‍ നടപടി ഉണ്ടാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

ഇതിനായി ആവശ്യമായ നിര്‍ദേശം എംബസിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

.