തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 151 കടകൾക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തു. നിത്യോപയോഗ സാധനങ്ങൾക്ക് കൂടുതൽ വില ഈടാക്കുന്നതായും, ചിലർ വൻതോതിൽ സാധനങ്ങൾ സംഭരിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. മിക്ക വ്യാപാര സ്ഥാപനങ്ങളിലും വില വിവര പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്നും പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും അമിത വില ഈടാക്കുന്നതായും പരിശോധനയിൽ വ്യക്തമായി.സംസ്ഥാനമൊട്ടാകെ 401 വ്യാപാര സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്.
തിരുവനന്തപുരം ജില്ലയിൽ 50ഉം ആലപ്പുഴയിൽ 17ഉം പത്തനംതിട്ട , എറണാകുളം ജില്ലകളിൽ 13ഉം കൊല്ലം , കോഴിക്കോട് ജില്ലകളിൽ 10ഉം വ്യാപാരസ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. വിജിലൻസ് ഐ.ജി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വിജിലൻസ് ഇന്റലിജൻസ് എസ്.പി. ഇ.എസ്. ബിജുമോനും സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിജിലൻസ് യൂണിറ്റ് മേധാവികളും പങ്കെടുത്തു