ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 1520 ആയി. വാരാണസിയിൽ നിന്ന് തിരിച്ചെത്തിയവരിൽ ഒരാൾ കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 127 അംഗ സംഘത്തിൽ മൂന്ന് പേരാണ് രോഗബാധിതരായത്.
കൊവിഡ് ബാധിച്ചവരിൽ രണ്ട് സ്ത്രീകളുണ്ട്. ഇവർ രണ്ടുപേരും അമ്പത് വയസിന് മുകളിലുള്ളവരാണ്. കാശിമേട് മത്സ്യമാർക്കറ്റിൽ ജോലി ചെയ്യുന്ന രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളവുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലും കൊവിഡ് കേസുകൾ കൂടുകയാണ്.
മാദ്ധ്യമപ്രവർത്തകർക്കിടയിലും കൊവിഡ് പടർന്നുപിടിക്കുകയാണ്. ചെന്നൈയിൽ തമിഴ് വാർത്താ ചാനലിലെ 26 ജീവനക്കാർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ചെന്നൈയിലെ ഒരു പ്രമുഖ ദിനപത്രത്തിലെ റിപ്പോർട്ടർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.
നാൽപ്പതിലധികം മാദ്ധ്യമ പ്രവർത്തകർ നിരീക്ഷണത്തിലാണ്. ഇവരോട് അടുപ്പമുള്ളവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്കിടിയിലും പൊലീസുകാർക്കിടയിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.