ima

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന് ഉപയോഗപ്പെടുത്തുമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ. കൊവിഡ് രോഗ ചികിത്സയെ വഴി തെറ്റിക്കരുതെന്ന് ഐ.എം.എ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. അശാസ്ത്രീയതയ്ക്ക് മുഖ്യമന്ത്രി കൂട്ട് നിൽക്കരുതെന്നും ലോക്ക് ഡൗൺ ശാസ്ത്രീയമായി മാത്രമേ പിൻവലിക്കാവു എന്നും ഐ.എം.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകളും ഉപയോഗിക്കാം എന്ന് നിര്‍ദേശിച്ച് പട്ടിക സഹിതമാണ് കേന്ദ്രത്തിലെ ആയുഷ് മന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നത്. പല സംസ്ഥാനങ്ങളും ഈ നിർദേശം നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്‍റെ ഫലത്തില്‍ കൂടിയാണ് കഴിഞ്ഞ ദിവസത്തെ വാർത്തസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയത് എന്നാണ് വിവരം. അതേ സമയം ധാരാളം ഹോമിയോ ക്ലിനിക്കുകൾ പ്രവർത്തിക്കുന്ന കേരളത്തിൽ ഇത് നടപ്പാക്കിയില്ല.

ഹോമിയോ പ്രതിരോധ ഔഷധമെന്ന നിലയിൽ നൽകിയിരുന്നെങ്കിൽ സംസ്ഥാനത്ത് രോഗം ഇത്രയും വ്യാപകമാവുകയില്ലായിരുന്നുവെന്നും ചൂണ്ടികാണിച്ച് ഹൈക്കോടതിയില്‍ ഹർജി വന്നിരുന്നു. എന്നാൽ കൊവിഡ് ചികിത്സയ്‌ക്കും പ്രതിരോധത്തിനുമായി അലോപ്പതി മരുന്നുകൾ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഐ.എം.എയുടെ ആവശ്യം സർക്കാർ ഗൗരവത്തിലെടുക്കും എന്നു തന്നെയാണ് സൂചന.