covid

പത്തനംതിട്ട: പത്തനംത്തിട്ടയിൽ രണ്ടാം ഘട്ടത്തിൽ കൊവിഡ് സ്ഥിരീകരിച്ച 62 കാരിക്ക് 42 ദിവസമായിട്ടും അസുഖം മാറാത്തതിൽ ആരോഗ്യ വകുപ്പിന് ആശങ്ക. ഇതുവരെ ഇവരുടെ 20 സാംപിൾ പരിശോധിച്ചതിൽ 19 ഉം പൊസിറ്റീവ് ആണ്. ഒരു ഫലം മാത്രമാണ് നെഗറ്റീവ് ആയി വന്നത്. സംസ്ഥാന മെഡിക്കൽ ബോർഡിൻ്റെ നിർദേശം അനുസരിച്ച് ചികിത്സാ രീതിയിൽ മാറ്റം വരുത്താനാണ് തീരുമാനം.ഇതുസംബന്ധിച്ച തീരുമാനം ആരോഗ്യ വകുപ്പുമായി ചർച്ച ചെയ്താണ് ആരോഗ്യ വകുപ്പ് കൈകൊണ്ടത്.

വിദേശത്ത് നിന്നെത്തിയ മറ്റ് 3 പേർക്കും ഒരു മാസം പിന്നിട്ടിട്ടും രോഗം മാറിയിട്ടില്ല. അടുത്ത ദിവസം മെഡിക്കൽ ബോർഡ് ചേർന്ന് വീട്ടമ്മയുടെ ചികിത്സാ രിതി ചർച്ച ചെയ്ത് സംസ്ഥാന മെഡിക്കൽ ബോർഡിന്‍റെ തീരുമാനത്തിന് വിടും.ഇവരുടെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ആകെ ആറ് പേരാണ് ജില്ലയിൽ ഇപ്പോൾ ചികിത്സയിൽ ഉള്ളത്. വിദേശത്ത് നിന്നെത്തിയവരുടെ ക്വാറന്‍റൈൻ സമയം പൂർത്തിയായി കഴിഞ്ഞെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം പേർ നിരീക്ഷണത്തിൽ തുടരുകയാണ്.