kada

കൊല്ലം: കൊവിഡ് കാലത്തും ബിജുവിന്റെ സത്യസന്ധതയിൽ പലചരക്ക് വ്യാപാരിക്ക് നഷ്ടമായ പണം തിരികെ കിട്ടി. തഴവ മുല്ലശേരിമുക്കിന് സമീപം കോയിക്കൽ പടീറ്റതിൽ മുറുക്കാൻ വ്യാപാരിയായ ബിജുവാണ് വീണ്ടും നാടിന് മാതൃകയായത്. പലചരക്ക് വ്യാപാരിയായ മാവേലിക്കര വള്ളികുന്നം കന്നിമേൽ കുരുമ്പോലിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ കൈയ്യിൽ നിന്ന് നഷ്ടപ്പെട്ട നാലായിരം രൂപയാണ് ബിജുവിന്റെ സത്യസന്ധതയിൽ തിരികെ ലഭിച്ചത്.

ഇന്നലെ കരുനാഗപ്പള്ളി പുതിയകാവ് മാർക്കറ്റിൽ നിന്ന് കടയിലേക്കുള്ള സാധനങ്ങൾ വാങ്ങിവരികയായിരുന്ന ഗോപാലകൃഷ്ണപിള്ള യാത്രാ മദ്ധ്യേ ബിജുവിന്റെ കടയിൽ നിന്ന് സോഡ വാങ്ങിക്കുടിച്ചു. ഇതിന്റെ പണം നൽകാൻ പോക്കറ്റിൽ നിന്ന് കാശെടുത്തപ്പോഴാണ് നാലായിരം രൂപ കടയുടെ മുന്നിൽ വീണത്. ഗോപാലകൃഷ്ണപിള്ള കടയിൽ നിന്ന് പോയശേഷമാണ് കടയ്ക്ക് മുന്നിൽ നോട്ടുകൾ കിടക്കുന്നത് ബിജു കണ്ടത്. ഗോപാലകൃഷ്ണപിള്ളയുടെ കൈയ്യിൽ നിന്ന് നഷ്ടപ്പെട്ട പൈസയാണെന്ന് ബിജുവിന് മനസിലായെങ്കിലും ആളെ പരിചയമുണ്ടായിരുന്നില്ല.

കടയിൽ സോഡ കുടിച്ച് കൊണ്ടുനിൽക്കുന്നതിനിടെ ഗോപാലകൃഷ്ണപിള്ള പഞ്ചായത്തംഗം സലിം അമ്പിത്തറയുമായി സംസാരിച്ചിരുന്നു. ഇത് ഓർമ്മവന്ന ബിജു ഉടൻ സലിം അമ്പിത്തറയെ ബന്ധപ്പെട്ട് ആളെ തിരിച്ചറിയുകയും പണം നഷ്ടപ്പെട്ടതായി ഉറപ്പാക്കുകയും ചെയ്തു. തുട‌ർന്ന് സലിം അമ്പിത്തറയുടെയും അയൽവാസിയായ ഗോപാലകൃഷ്ണൻ കൈപ്ളേത്ത്, ബന്ധുവായ ഉണ്ണികൃഷ്ണൻ കുശസ്ഥലി, ഗോപാലകൃഷ്ണപിള്ളയുടെ മരുമകൻ ഉണ്ണി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബിജു പണം കൈമാറി.

ഏതാനും വർഷം മുമ്പ് അപകടത്തിൽ വലതുകൈ നഷ്ടപ്പെട്ട ബിജു വീടിനോട് ചേർന്നുള്ള കടയിൽ മുറുക്കാനും ലോട്ടറിയും കച്ചവടം ചെയ്താണ് കഴിയുന്നത്. കടയിൽ നിന്നുള്ള തുച്ഛമായ വരുമാനമാണ് ഈ കുടുംബത്തിന്റെ ആശ്രയം.ലോക്ക് ഡൗണിൽ ലോട്ടറി വ്യാപാരം ഇല്ലാതായതോടെ കച്ചവടം നന്നെ കുറവാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നാട്ടിൻപുറത്തെ തൊഴിലില്ലായ്മയും ബിജുവിന്റെ കച്ചവടത്തിന് മങ്ങലേൽപ്പിച്ചു.ഇത്തരത്തിൽ കഷ്ടപ്പാടുകൾക്കിടയിൽ കഴിയുമ്പോഴാണ് കടയ്ക്ക് മുന്നിൽ നിന്ന് നാലായിരം രൂപ ബിജുവിന് കളഞ്ഞ് കിട്ടിയത്. കടയ്ക്ക് മുന്നിലെ റോഡിൽ നിന്ന് കഴിഞ്ഞവർഷം ഒന്നര പവൻവരുന്ന സ്വർണമാലയും ലോക്കറ്റും ഉടമയായ വീട്ടമ്മയെ കണ്ടെത്തി തിരികെ നൽകിയും ബിജു മാതൃകയായിട്ടുണ്ട്. ഭാര്യ ശ്രീകുമാരിയും മകൻ ജിഷ്ണുവും അടങ്ങുന്നതാണ് ബിജുവിന്റെ കുടുംബം.