പത്തനംതിട്ട: കൊടുമൺ അങ്ങാടിക്കലിൽ സുധീഷിന്റെ മകൻ എസ്.അഖിലിനെ ദാരുണമായി കൊല്ലപ്പെടുത്തിയ സംഭവം കുട്ടിക്കുറ്റവാളികൾ വിവരിച്ചത് കേട്ട് പൊലീസ് ഞെട്ടി. കടമായി വാങ്ങിയ റോളർ സ്കേറ്റിംഗ് ഷൂവിന് പകരമായി മൊബൈൽഫോൺ വാങ്ങികൊടുക്കാത്തതും അതിന് മുമ്പ് വാങ്ങിയ ബ്ളൂടൂത്ത് സ്പീക്കറിന്റെ പണം നൽകാത്തതും ചോദ്യം ചെയ്തതിന് തന്നെ മോഷ്ടാവെന്ന് വിളിച്ച് അപമാനിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നാണ് കേസിലെ ഒരു പ്രതി പൊലീസിന് നൽകിയ കുറ്റസമ്മതമൊഴി. റോളർ സ്കേറ്ററായ ഇയാളുടെ പക്കൽ നിന്ന് സ്കേറ്റിംഗ് ഷൂ അഖിൽ ഏതാനും ദിവസം മുമ്പ് കടമായി വാങ്ങിയിരുന്നു. ഇതുപയോഗിച്ചുള്ള പരിശീലനത്തിനിടെ സ്കേറ്റിംഗ് ഷൂവിന് കേടുപാടുണ്ടായി. ഇതേ തുടർന്നാണ് അഖിൽ കൂട്ടുകാരന് മൊബൈൽ ഫോൺ ഓഫർ ചെയ്തത്. ദിവസങ്ങൾ പിന്നിട്ടിട്ടും മൊബൈൽ ഫോൺ ലഭിക്കാത്തതിനെപ്പറ്റി ഇയാൾ അഖിലിനോട് ചോദിച്ചെങ്കിലും പലകാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
മുമ്പ് വാങ്ങിയ ബ്ളൂടൂത്ത് സ്പീക്കറിന്റെ പണവും ഇതിനിടെ അഖിലിനോട് ഇയാൾ ചോദിച്ചു. എവിടെ നിന്നോ മോഷ്ടിച്ചുകൊണ്ടുവന്ന ബ്ളൂടൂത്ത് സ്പീക്കറിന് പണം തരില്ലെന്ന് അഖിൽ പറഞ്ഞതും ഇയാളെ ചൊടിപ്പിച്ചു. ഇതിന് പ്രതികാരം ചെയ്യാനാണ് സുഹൃത്തുമായി ആലോചിച്ചശേഷം അഖിലിനെ ഇന്നലെ ഉച്ചയോടെ ഫോൺ ചെയ്ത് വരുത്തിയത്. ഫോൺ ലഭിച്ചയുടൻ സൈക്കിളിൽ പ്രധാനപ്രതിയുടെ വീട്ടിലെത്തി. തുടർന്ന് കൂട്ടുകാരനേയും കൂട്ടി അങ്ങാടിക്കൽ എസ്.എൻ.വി സ്കൂളിന് സമീപത്തെത്തുകയായിരുന്നു. അവിടെ സ്കൂൾ മാനേജരുടെ പഴയ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന് സിഗററ്റ് വലിച്ചശേഷം അഖിലുമായി സ്കേറ്റിംഗ് ഷൂവിനെയും ബ്ളൂടൂത്ത് സ്പീക്കറിനെയും ചൊല്ലി പ്രതികൾ വഴക്കിട്ടു. വഴക്കിനിടെ അഖിലിനെ ഇരുവരും ചേർന്ന് തല്ലി. അഖിലും തിരിച്ചടിച്ചെങ്കിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഇരുവരും ചേർന്ന് കല്ലെറിഞ്ഞ് വീഴ്ത്തിയത്.
ഏറുകൊണ്ട് നിലത്ത് വീണ അഖിൽ അബോധാവസ്ഥയിലായി. അഖിലിന് ശ്വാസം നഷ്ടപ്പെട്ടതായി തോന്നിയ പ്രതികൾ സമീപത്തെ സ്കൂൾ മാനേജരുടെ പഴയ വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് മുതുകിലും കഴുത്തിലും തുരുതുരാവെട്ടി. രക്തം വാർന്നൊഴുകുന്നതിനിടെ കാട് പിടിച്ച സ്ഥലത്ത് ചെറിയ കുഴിപോലെ തോന്നിച്ച സ്ഥലത്തേക്ക് അഖിലിനെ വലിച്ചിഴച്ച് കൊണ്ടുവന്ന് കമിഴ്ത്തിയിട്ടു.
രക്തം വാർന്നൊലിക്കുന്ന അഖിലിന്റെ ശരീരം മണ്ണിട്ട് മൂടി സ്ഥലത്ത് നിന്ന് രക്ഷപ്പെടാനായിരുന്നു ഇവരുടെ പദ്ധതി. കയ്യാലയ്ക്ക് സമീപം കരിയില അനങ്ങുന്നത് കേട്ട് കാട്ടുപന്നിയാണെന്ന് കരുതി പരിസരവാസിയായ ഒരാൾ നോക്കുമ്പോൾ കൈയ്യിൽ രണ്ട് കലങ്ങളുമായി രണ്ടുപേരെ കണ്ടു. ലോക്ക് ഡൗണായതിനാൽ വാറ്റുകാരാണെന്ന് കരുതി അയൽവാസിയെയും കൂട്ടി ഇവർക്ക് സമീപമെത്തിയപ്പോഴാണ് സ്ഥലത്തെ രക്തക്കറയും മറ്റും കണ്ടത്. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് അഖിലിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ വിവരം ഇവർ സമ്മതിച്ചത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വീണാ ജോർജ് എം.എൽഎയുടെ വീട്ടിൽ നിന്ന് ലാപ്ടോപ്പ് ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചതിന് മുമ്പ് പിടിയിലായ ആളാണ് അഖിൽ കൊലപാതകക്കേസിലെ പ്രധാന പ്രതി. അന്ന് താക്കീത് നൽകി വിട്ടയച്ചതിനാൽ ഇവർക്കെതിരെ കേസെടുത്തിരുന്നില്ല.. അഖിലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന്ശേഷം ഉച്ചകഴിഞ്ഞ് ബന്ധുക്കൾക്ക് കൈമാറും.