തിരുവനന്തപുരം: സ്‌പ്രിൻക്ലർ കരാർ പരിശോധിക്കാനായി രണ്ട് വിരമിച്ച ഉദ്യോഗസ്ഥരെ നിയോഗിച്ചത് ഇടപാടിനെ വെള്ളപൂശാൻ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും കാറ്റിൽ പറത്തി ഉണ്ടാക്കിയ അന്താരാഷ്ട്ര കരാർ പരിശോധിക്കാൻ സമിതിക്ക് പ്രാപ്തിയില്ല. സമിതിയിലെ രണ്ടു പേരും സ്വകാര്യ കമ്പനിയുടെ ഉദ്യോഗസ്ഥരാണ്.
ഇവർക്ക് ബന്ധപ്പെട്ട രേഖകൾ വിളിച്ചു വരുത്തി പരിശോധിക്കാനോ ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യാനോ കഴിയില്ല. തട്ടിക്കൂട്ട് കരാർ അന്വേഷിക്കുന്നതിന് തട്ടിക്കൂട്ട് സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. കമ്പനിയെ കുറിച്ച് ഉയർന്ന ആരോപണമെല്ലാം പച്ചക്കള്ളമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയെങ്കിൽ അന്വേഷണ സമിതിയെ വച്ചതെന്തിനെന്ന് മുഖ്യമന്ത്രി പറയണം.
കൊവിഡ് കാലം കഴിഞ്ഞ ശേഷം അന്വേഷിക്കാമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പറയുന്നത്. അരുതാത്തത് നടന്നിട്ടിണ്ടെന്നും അത് പിന്നീട് പരിശോധിക്കാമെന്നുമാണ് അതിനർത്ഥം. കരാറിനെപ്പറ്റി പ്രതിപക്ഷം ഉന്നയിച്ച ആരോപണം സി.പി.എമ്മും ശരിവച്ചിരിക്കുകയാണ്-രമേശ് ചെന്നിത്തല പറഞ്ഞു.