തിരുവനന്തപുരം: സ്പ്രിൻക്ലർ ഇടപാടിൽ കടുത്ത അതൃപ്തിയുമായി സി.പി.ഐ. കരാറിൽ അവ്യക്തത നിലനിൽക്കുന്നവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി.പാർട്ടിയുടെ അതൃപ്തി കാനം കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. എ.കെ.ജി സെന്‍ററിലെത്തിയാണ് കാനം കോടിയേരിയെ കണ്ടത്. ഇന്നലെ വൈകീട്ടായിരുന്നു കൂടിക്കാഴ്ച .
എന്തു കൊണ്ട് കരാര്‍ വിശദാംശങ്ങൾ മന്ത്രിസഭ ചര്‍ച്ച ചെയ്തില്ലെന്ന നിര്‍ണായക ചോദ്യമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉന്നയിക്കുന്നത്. നിയമ നടപടികൾ അമേരിക്കയിലാക്കിയതിലും അതൃപ്തിയുണ്ട്. നടപടി ക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി സി.പി.ഐ എതിര്‍പ്പ് ഉന്നയിക്കുമ്പോൾ വിശദീകരിക്കേണ്ട ബാധ്യത സി.പി.എമ്മിനും സര്‍ക്കാരിനും വരും ദിവസങ്ങളിൽ തലവേദനയാകും. പ്രത്യേകിച്ച് പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാൻ അന്വേഷണ സമിതിയെ അടക്കം നിയോഗിച്ച് മുന്നോട്ട് പോകുമ്പോൾ ഇടത് മുന്നണിയിലെ ഘടക കക്ഷികളിൽ എതിര്‍പ്പ് ഉയരുന്നത് പ്രതിപക്ഷവും ആയുധമാക്കും.
പരസ്യ പ്രതികരണം നടത്തിയില്ലെങ്കിലും ഇടപാടിൽ കടുത്ത അതൃപ്തിയുള്ള സി.പി.ഐയെ തണുപ്പിക്കാൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കർ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സി.പി.ഐ ആസ്ഥാന ത്തെത്തിയിരുന്നു. ഇന്നലെ രാവിലെയാണ് ഐടി സെക്രട്ടറി എം.എൻ സ്മാരകത്തിലെത്തിയത്. കരാര്‍ സാഹചര്യങ്ങളെല്ലാം ഐ.ടി സെക്രട്ടറി വിശദീകരിച്ചെങ്കിലും സി.പി.ഐയുടെ ഇക്കാര്യത്തിലുള്ള അതൃപ്തി തുടരുക തന്നെയാണ്. ഐ.ടി സെക്രട്ടറിയുടെ നിലപാടിൽ കാനം തൃപ്തി രേഖപ്പെടുത്തിയില്ല.