തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അതിർത്തികളിലുൾപ്പെടെ നിരീക്ഷണം കടുപ്പിക്കാൻ തീരുമാനം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ വഴി രോഗബാധയുള്ളവരും അല്ലാത്തവരും സംസ്ഥാനത്തെത്തുന്ന സാഹചര്യമുണ്ടായ പശ്ചാത്തലത്തിലാണ് അതിർത്തി ജില്ലകളിലെല്ലാം നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചത്. വിദേശത്ത് നിന്നെത്തിയ കൊവിഡ് പോസിറ്റീവായ ഇടുക്കി സ്വദേശിനി ഡൽഹി പൊലീസിന്റെ ജീപ്പ് മാർഗം നാട്ടിലെത്തിയതും തിരുവനന്തപുരത്തെ കേന്ദ്രീയ വിദ്യാലയ അദ്ധ്യാപിക എക്സൈസ് വാഹനത്തിൽ വയനാട് വഴി അതിർത്തി കടക്കാനും ശ്രമിക്കുകയും ചെയ്തത് ലംഘനങ്ങളാണ്. കൂടതെ കുളത്തൂപ്പുഴ സ്വദേശി തമിഴ്നാട്ടിൽ പോയി സമ്പർക്കത്തിലൂടെ കൊവിഡ് ബാധിതനാകുകയും ചെയ്ത സാഹചര്യങ്ങൾ മുൻനിറുത്തിയാണ് മതിയായ കാരണമില്ലാതെ ഒരാളെയും ജില്ലാ- സംസ്ഥാന അതിർത്തികൾ കടത്തിവിടേണ്ടയെന്ന് തീരുമാനിച്ചത്.
അത്യാവശ്യങ്ങൾക്കായി എത്തുന്നവരിൽ പനിയോ രോഗലക്ഷണങ്ങളോ കണ്ടാൽ അവരെ ക്വാറന്റൈനിലാക്കാനും നിർദേശിച്ചിട്ടുണ്ട്. റെഡ് സോണുകളിലും ഹോട്ട് സ്പോട്ട് ഇടങ്ങളിലും ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ അനുവദിക്കുന്നത് ഈ സാഹചര്യത്തിൽ ആശ്വാസ പ്രദമല്ലെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ അതിർത്തി ജില്ലകളിൽ തികഞ്ഞ ജാഗ്രത പുലർത്താനാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്ന നിർദേശം.
ഇവിടങ്ങളിൽ നിന്ന് മലയാളികളുൾപ്പെടെ സംസ്ഥാനത്തേക്ക് കടന്നുവരാനുള്ള സാഹചര്യം മുൻനിർത്തിയുള്ള കരുതൽ നടപടിയുടെ ഭാഗമാണിത്. അതിർത്തി ചെക്ക് പോസ്റ്റുകളും ജില്ലാ അതിർത്തികളും നിലവിൽ അടച്ചിട്ടിരിക്കുന്ന സാഹചര്യമാണെങ്കിലും കാൽനടയായും മറ്റ് രീതികളിലും ആളുകൾ അതിർത്തികൾ കടക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ അതിർത്തികളിൽ ആരോഗ്യപരിശോധന കർശനമാക്കാൻ നിർദേശിച്ചു.
മതിയായ കാരണമില്ലാതെ അതിർത്തി കടന്നുള്ള യാത്രകൾ അനുവദിക്കില്ല. ചരക്ക് വാഹനങ്ങൾ ഗതാഗതം നടത്തുന്ന സാഹചര്യത്തിൽ അവയുടെ ഡ്രൈവർ, ക്ളീനർ എന്നിവരെ നിർബന്ധിത ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കണം. വാഹനങ്ങൾ അണുവിമുക്തമാക്കാനുള്ള നടപടികളും സ്വീകരിക്കും. വനത്തിലൂടെയും തോട്ടങ്ങളിലൂടെയുമുള്ള ഊടുവഴികളിലും കർശന പരിശോധനയ്ക്ക് വനം, പൊലീസ് വകുപ്പുകൾക്കും നിർദേശം നൽകി. തമിഴ്നാട്ടിൽ രോഗം തീവ്രമായ കോയമ്പത്തൂർ, തിരുപ്പൂർ, തിരുനെൽവേലി, തേനി ജില്ലകൾ പാലക്കാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളുമായി അതിർത്തി പങ്കിടുന്നവയാണ്.
കൊല്ലം ജില്ലയുടെ അതിർത്തിയായ കുളത്തൂപ്പുഴ, തെൻമല, ആര്യങ്കാവ് പഞ്ചായത്തുകൾ കൊവിഡ് ഭീതിയെ തുടർന്ന് സമ്പൂർണ ലോക്ക് ഡൗണിലായതോടെ തെങ്കാശി ജില്ലാ ഭരണകൂടം തമിഴ്നാട് അതിർത്തിയിലും സംസ്ഥാന ആരോഗ്യവകുപ്പ് തെൻമലയിലും പരിശോധനകൾ കടുപ്പിച്ചിട്ടുണ്ട്. ചരക്ക് വാഹനങ്ങളല്ലാതെ തമിഴ്നാട്ടിൽ നിന്ന് യാത്രവാഹനങ്ങളൊന്നും അനാവശ്യമായി കൊല്ലം ജില്ലയിലേക്ക് കടന്നുവരാൻ ആരോഗ്യവകുപ്പും പൊലീസും അനുവദിക്കില്ല.