തിരുവനന്തപുരം: മഞ്ഞ,പിങ്ക് കാർഡ് ഉടമകൾക്ക് (മുൻഗണനാ വിഭാഗം) സൗജന്യമായി ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന അത്രതന്നെ റേഷൻ അരി അടുത്ത മാസവും നൽകും. നീല, വെള്ള കാർഡുടമകൾക്ക് (മുൻഗണനേതര വിഭാഗം)പത്ത് കിലോ അരി വീതം കുറഞ്ഞ വിലയ്ക്ക് നൽകും. ഇതിന്റെ വില നിശ്ചയിക്കാൻ സിവിൽ സപ്ലൈസ് ഡയറക്ടർക്ക് മന്ത്രി പി.തിലോത്തമൻ നിർദേശം നൽകി.
മേയ്, ജൂൺ മാസങ്ങളിലെ ഭക്ഷ്യധാന്യ വിതരണത്തിന് സർക്കാർ 105 കോടി രൂപ നീക്കി വച്ചിട്ടുണ്ട്.
ലോക്ക് ഡൗൺ നീണ്ടുപോയാൽ എല്ലാ വിഭാഗത്തിനും സൗജന്യ അരി നൽകാനും ആലോചിക്കുന്നുണ്ട്.സിവിൽ സപ്ലൈസ് ഡയറക്ടറുടെ റിപ്പോർട്ട് മന്ത്രിസഭായോഗം പരിഗണിച്ചശേഷമാകും പ്രഖ്യാപനം.
അടുത്ത മാസത്തേക്ക് ആവശ്യമായ സ്റ്റോക്കുണ്ട്. അധികമായി 48,000 ടൺ ശേഖരിക്കും.
നീല കാർഡുകാർക്ക് നാലു രൂപ നിരക്കിൽ ആളൊന്നിന് രണ്ട് കിലോഗ്രാം അരി വീതവും വെള്ള കാർഡുകാർക്ക് 10.90 രൂപ നിരക്കിൽ കാർഡൊന്നിന് രണ്ട് കിലോഗ്രാം അരി വീതവുമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ മാസം ഈ രണ്ടു കാർഡുകാർക്കും 15 കിലോഗ്രാം അരി സൗജന്യമായി വിതരണം ചെയ്തപ്പോൾ വൻ സ്വീകാര്യതയാണ് ലഭിച്ചത്. 95% പേർ വാങ്ങുകയും ചെയ്തിരുന്നു.
സൗജന്യം
മഞ്ഞ: കാർഡ് ഒന്നിന് 30 കിലോ അരി. 5 കിലോ ഗോതമ്പ്
പിങ്ക് : കാർഡിലെ ഓരോ അംഗത്തിനും അംഗത്തിന് 4 കിലോ അരി. ഒരു കിലോ ഗോതമ്പ്
കുറഞ്ഞ വില
നീല കാർഡ്: ഒരു കുടുംബത്തിന് കുറഞ്ഞത് 10 കിലോ ധാന്യം. ഏഴിൽ കൂടുതൽ അംഗങ്ങളുള്ള കുടുംബത്തിന് ഒരാൾക്ക് രണ്ടു കിലോ വീതം.
വെള്ള കാർഡ്: ഒന്നിന് 10 കിലോ അരി
കാർഡ് ഉടമകൾ
മഞ്ഞ: 5,92,483
പിങ്ക്: 31,51,308
നീല: 24,80,116
വെള്ള: 25,04,924
അടുത്ത മാസം മുൻഗണനാക്കാർക്ക് സൗജന്യ നിരക്കിൽ 10 കിലോ അരി