തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ഇറങ്ങാത്തതു മൂലം വിദേശരാജ്യങ്ങളിൽ നിന്ന് മൃതദേഹങ്ങൾ എത്തിക്കുന്നതിന് വീണ്ടും തടസം. കഴിഞ്ഞദിവസം കാർഗോ വിമാനത്തിൽ ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ച രണ്ടു മലയാളി പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല. രണ്ടുദിവസം മുൻപ് മലബാറിലെ ഒരു പ്രവാസിയുടെ മൃതദേഹം കാർഗോ വിമാനത്തിൽ നാട്ടിൽ എത്തിച്ചിരുന്നതിന് പിന്നാലെയാണ് തടസം ഉണ്ടായത്.
മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്ക്കുന്നതിന് ഇന്ത്യൻ എംബസിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. എന്നാൽ ഇന്ത്യൻ എംബസികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് നിരാക്ഷേപ പത്രം വേണമെന്ന ആവശ്യമാണ് ഉയർത്തുന്നത്. കൊവിഡ് കാരണമല്ലാതെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും ക്ലിയറൻസ് നൽകാൻ ബന്ധപ്പെട്ട എംബസികൾ തയ്യാറാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇപ്പോൾ ചെന്നൈ വിമാനത്താവളത്തിലുള്ള മൃതദേഹങ്ങൾ രേഖകൾ ലഭിക്കാത്തതിനാൽ തിരിച്ചയയ്ക്കാനുള്ള നീക്കം നടക്കുന്നതായും അറിയുന്നു.
നിയമതടസങ്ങൾ നീക്കി കൊവിഡ് രോഗമില്ലാതെ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞദിവസം കത്തുനൽകിയിരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വേണ്ട നടപടി ഉണ്ടാകണമെന്ന് ഉമ്മൻചാണ്ടി കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി.മുരളീധരനോട് ഫോണിൽ ആവശ്യപ്പെട്ടു. അതേസമയം, കാർഗോ വിമാനത്തിൽ മൃതദേഹങ്ങൾ കൊണ്ടുവരുന്നതിന് പലപ്പോഴും തടസങ്ങളുണ്ടാകാറുണ്ടെന്നും അതു പരിഹരിക്കാൻ സ്ഥിരം സംവിധാനമുണ്ടാക്കാനാണ് നീക്കമെന്നുമാണ് ഇതു സംബന്ധിച്ച കേന്ദ്രസർക്കാർ വിശദീകരണം.
തടസം നീക്കും:വി.മുരളീധരൻ
തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കൊണ്ടുവരുന്നതിനുള്ള തടസങ്ങൾ നീക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. ഇക്കാര്യം ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ചെന്നും അദ്ദേഹത്തിന്റെ ഇടപെടലുകൾ ഉണ്ടാവുമെന്നും മുരളീധരൻ പറഞ്ഞു.