നാഗർകോവിൽ: സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പ്രണയംനടിച്ച് സ്വകാര്യ വീഡിയോകളെടുത്ത ശേഷം 50ഓളം പെൺകുട്ടികളിൽ നിന്ന് പണം തട്ടിയ യുവാവിനെ കന്യാകുമാരി പൊലീസ് അറസ്റ്റുചെയ്‌തു. നാഗർകോവിൽ ഗണേശപുരം സ്വദേശി സുജിൻ എന്ന കാശിയാണ് (26) പിടിയിലായത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ യുവതി കന്യാകുമാരി എസ്.പി ശ്രീനാഥിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സംഭവത്തെക്കുറിച്ച് ജില്ലാ പൊലീസ്
മേധാവി ശ്രീനാഥ് പറയുന്നത്:
ധനികരായ പെൺകുട്ടികളെ പ്രണയംനടിച്ച് വലയിൽ വീഴ്‌ത്തിയ ശേഷം ഒരുമിച്ചുള്ള സ്വകാര്യ വീഡിയോകളെടുക്കും. ഇതിനുശേഷം ദൃശ്യങ്ങൾ കാണിച്ച് ഇവരോട് പണം ആവശ്യപ്പെടും. പണം നൽകാത്തവരോട് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തി പണംതട്ടുന്നതാണ് ഇയാളുടെ രീതി. ചെന്നൈയിൽ താമസിക്കുന്ന ഡോക്ടറായ യുവതിയെയും കാശി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ആ പെൺകുട്ടി എസ്.പിക്ക് ഇ - മെയിൽ വഴി പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. ഫോൺ പരിശോധിച്ചപ്പോൾ 50ഓളം പെൺകുട്ടികൾ കാശിയുടെ വലയിൽ കുടുങ്ങിയതായി കണ്ടെത്തി. ഇയാളുടെ ഫോണിലുണ്ടായിരുന്ന പെൺകുട്ടികളുടെ സ്വകാര്യ ചിത്രങ്ങൾ പൊലീസ് ഡിലീറ്റ് ചെയ്‌തിട്ടുണ്ട്. കാശിയെക്കുറിച്ച് പരാതിയുള്ളവർക്ക് കന്യാകുമാരി എസ്.പി ശ്രീനാഥിന്റെ മൊബൈൽ നമ്പരായ 9498111103ൽ വിവരം നൽകാമെന്നും പൊലീസ് അറിയിച്ചു.