ന്യൂഡൽഹി: ദേശീയ ലോക്ക് ഡൗൺ അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാൽലക്ഷം കടന്നു. ഇന്നു രാവിലെ കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച് കൊവിഡ് രാേഗികളുടെ എണ്ണം 26,496 ആയി. ഇതുവരെ 824 പേരാണ് ഇന്ത്യയിൽ കൊവിഡ് മൂലം മരിച്ചത്. 5804 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 1990 കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതുവരെ വന്നതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 24 മണിക്കൂറിനുള്ളിൽ 49 കൊവിഡ് രോഗികൾ മരണപ്പെടുകയും ചെയ്തു.
മഹാരാഷ്ട്ര - 7628, ഗുജറാത്ത് - 3071, ഡൽഹി - 2625, രാജസ്ഥാൻ - 2083, മദ്ധ്യപ്രദേശ് - 1945, തമിഴ്നാട് - 1821, ഉത്തർപ്രദേശ് - 1794, ആന്ധ്രാപ്രദേശ് - 1016 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം.
ലോക്ക് ഡൗൺ നടപ്പാക്കിയതുമൂലം കൊവിഡ് വ്യാപനം വൻതോതിൽ കുറയ്ക്കാനായെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. മാർച്ച് 24ന് രോഗ വ്യാപന തോത് 21 ശതമാനമായിരുന്നു. ഇന്നത് 5.8 ശതമാനത്തിലെത്തി. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ വർദ്ധനയാണ്. എന്നാൽ, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ രോഗ വ്യാപന തോത് കടുത്ത ആശങ്ക ഉണ്ടാക്കുന്നുണ്ട്.
രാജ്യത്തെ കൊവിഡ് ബാധിതരിൽ അമ്പത് ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിലാണ്.ആറു സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിക്കും. അതേസമയം, പ്രതിരോധ പ്രവർത്തനങ്ങൾ കൂടുൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായി പാറ്റ്ന എയിംസിൽ പ്ലാസ്മ തെറാപ്പി ചികിത്സ ആരംഭിക്കാനുള്ള തയാറെടുപ്പുകൾ ബിഹാർ അധികൃതർ തുടങ്ങി.