തിരുവനന്തപുരം: ജില്ലയിലെ ചുമട്ടുതൊഴിലാളികൾ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുൻകരുതൽ സ്വീകരിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. കോട്ടയത്ത് ചുമട്ടുതൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യോഗം ചേർന്നത്. അന്യസംസ്ഥാനത്തു നിന്നെത്തുന്ന ചരക്കു ലോറികളിലെ ഡ്രൈവർമാരുമായും ക്ലീനർമാരുമായും ഇടപെടുമ്പോൾ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. സമ്പർക്കം കുറയ്ക്കുന്നതിനായി ചരക്കു വാഹനത്തിൽ വരുന്നവർക്ക് പ്രത്യേക വിശ്രമസ്ഥലവും ശൗചാലയവും ഏർപ്പെടുത്തുന്നത് പരിഗണിക്കും. ചരക്കുലോറിയെത്തുന്ന പ്രധാന സ്ഥലങ്ങളിലെല്ലാം ശുചീകരണ വസ്‌തുക്കൾ ഉറപ്പാക്കും. സാധനങ്ങൾ ഇറക്കുന്ന സമയത്ത് മാസ്‌കും കൈയുറയും ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനുമാവശ്യമായ ബോധവത്കരണം നടത്താനും യോഗത്തിൽ ധാരണയായി. കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കളക്ടർ കെ. ഗോപാലകൃഷ്ണൻ, തൊഴിലാളി സംഘടനാ ഭാരവാഹികൾ, ജില്ലാ ലേബർ ഓഫീസർ ജി. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.