തിരുവനന്തപുരം : കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം 24 മണിക്കൂർവരെ രഹസ്യമാക്കി വയ്ക്കുന്നുവെന്ന് പ്രചാരണം തെറ്റാണെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വിവിധ വൈറോളജി ലാബുകളിൽ നിന്നുള്ള കൊവിഡ് പരിശോധന ഫലങ്ങൾ നെഗറ്റീവായാൽ സാമ്പിളുകൾ അയച്ച ആശുപത്രികൾക്കും പോസിറ്റീവായാൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കുമാണ് അയയ്ക്കുന്നത്. പോസിറ്റീവായ കേസുകൾ സൂക്ഷ്മ പരിശോധന നടത്തി ഒട്ടും കാലതാമസമില്ലാതെ അതത് ജില്ലാ സർവയലൻസ് ഓഫീസർക്ക് അയച്ച് കൊടുക്കും. ജില്ലാ സർവയലൻസ് ഓഫീസർ അതനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലോ ആശുപത്രികളിലോ ഉള്ളയാളിൻെറയോ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയക്കുന്നത്. അതിനാൽ തന്നെ ഇവരെ ഉടൻ തന്നെ രോഗ പകർച്ച ഉണ്ടാകാതെ ഐസൊലേഷൻ ചികിത്സയിലാക്കും. ഇതോടൊപ്പം സമാന്തരമായി കോണ്ടാക്ട് ട്രെയ്സിംഗും നടക്കും. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് ശേഷം വരുന്ന പോസിറ്റീവ് ഫലങ്ങളിലും അടിയന്തരനടപടിയെടുക്കും. എന്നാൽ ഈ കണക്കുകൾ അടുത്തദിവസം പറയുകയാണ് ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു.