citu

തിരുവനന്തപുരം: ഭക്ഷ്യവകുപ്പിൽ സി.പി.എം -സി.പി.ഐ പോര് രൂക്ഷം. സപ്ലൈകോയിലെ സി.ഐ.ടിയു നേതാവിനെ സസ്പെൻഡ് ചെയ്യാൻ ഭക്ഷ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി മാദ്ധ്യമപ്രവർത്തകൻ ചമഞ്ഞെന്ന വിവരം പുറത്തായതോടെയാണ് പോര് മറനീക്കി പുറത്തുവന്നത്. സപ്ലൈകോ ഉദ്യോഗസ്ഥനായ അനിൽകുമാറിനെ മന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി മാദ്ധ്യമപ്രവർത്തകൻ എന്ന വ്യാജേന ഫോൺവിളിക്കുകയും സംഭാഷണം റെക്കോഡു ചെയ്യുകയുമായിരുന്നു. തുടർന്ന് സർക്കാരിനെതിരെ സംസാരിച്ചെന്ന് പറഞ്ഞ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതിനിടെ ആൾമാറാട്ടം തിരിച്ചറിയുകയും സി.ഐ.ടി.യു നടപടി ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു.

ഭക്ഷ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാണ് മാദ്ധ്യമപ്രവർത്തകനെന്ന പേരിൽ വിളിച്ചത് . ഭക്ഷ്യകിറ്റ് നിറയ്ക്കുന്ന ജോലിക്കാർക്ക് വേതനം നിഷേധിക്കുന്നത് ശ്രദ്ധയിൽ വന്നിട്ടുണ്ടോ എന്നായിരുന്നു ചോദിച്ചത്. ഈ ശബ്ദരേഖ റെക്കോർഡ് ചെയ്ത് അത് തെളിവായി ചൂണ്ടിക്കാണിച്ചാണ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്യിപ്പിച്ചത്. നടപടി ഉണ്ടായതിന് തൊട്ടുപിന്നാലെ തന്നെ മാദ്ധ്യമപ്രവർത്തകനെന്ന പേരിൽ വിളിച്ചയാളെ അനിൽ കുമാർ തിരിച്ചു വിളിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. അതോടെ അഡീ.പ്രൈവറ്റ് സെക്രട്ടറിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സി. ഐ. ടി. യു രംഗത്തെത്തി. ഇതിനിടെ പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമം തുടങ്ങി. ഭക്ഷ്യവകുപ്പിനെതിരെ തുടർച്ചയായി അനാവശ്യ പ്രചാരണം നടത്തിയതു കൊണ്ടാണ് മാദ്ധ്യമ പ്രവർത്തകനെന്ന പേരിൽ വിളിച്ചതെന്നാണ് മന്ത്രി ഓഫീസിന്റെ വിശദീകരണം. ഭക്ഷ്യ വകുപ്പിനേയും സപ്ലൈകോയേയും അപകീർത്തി പ്പെടുത്തുന്ന തരത്തിൽ ദൃശ്യ മാധ്യമങ്ങളോട് സംസാരിച്ചെന്നും അത് സംപ്രേഷണം ചെയ്തതുവഴി വകുപ്പിന്റ സൽപ്പേരിന് കളങ്കമുണ്ടായെന്നുമാണ് സസ് പെൻഷൻ ഓർഡറിൽ പറയുന്നത്.

ഭക്ഷ്യവകുപ്പിലെ സി. പി. ഐ -സി. പി. എം പോരിന്റ തുടർച്ചയാണ് അനിൽകുമാറിന്റെ സസ്പെൻഷൻ. സപ്ലൈകോ സി ഐ ടി യു യൂണിയൻ നെയ്യാറ്റിൻകര താലൂക്ക് സെക്രട്ടറിയും ഫോർട്ട് സൂപ്പർ മാർക്കറ്റിലെ സീനിയർ അസിസ്റ്റന്റുമാണ് എ അനിൽ കുമാർ.