ബംഗളൂരു: ബംഗളൂരുവിൽ ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ച രോഗി ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയുടെ എക്സിറ്റ് വിൻഡോ വഴി ചാടിയാണ് രോഗി ആത്മഹത്യ ചെയ്തത്. കിഡ്നി സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലുണ്ടായിരുന്ന രോഗിയാണ് കെട്ടിടത്തിൽ നിന്ന് ചാടിയത്.
ഡയാലിസിസ് ഉൾപ്പടെയുള്ള ചികിത്സ നടത്തിവന്നിരുന്ന രോഗിയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് പകർന്നതെന്ന് വ്യക്തമല്ല. 50-കാരനായ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതോടെ, അദ്ദേഹത്തിന്‍റെ ബന്ധുക്കളെയും ആശുപത്രിയിൽ കൂടെ നിന്നിരുന്നവരെയും ക്വാറന്‍റീനിലാക്കിയിരുന്നു.
ഇന്നലെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ വരെ കർണാടകയിൽ 704 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 503 പേർ നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുണ്ട്. 182 പേർക്ക് രോഗം ഭേദമായി. 19 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.