ബീജിംഗ്: കൊവിഡിൻെറ ഉത്ഭവ സ്ഥാനമായ വുഹാനിൽ അവസാന രോഗിയും ആശുപത്രി വിട്ടതോടെ കൊവിഡ് മുക്തമായതായി ചൈന. വുഹാനിലെ എല്ലാ കൊവിഡ് രോഗികളും ആശുപത്രി വിട്ടു. പുതുതായി ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സുഖം പ്രാപിച്ച 80 രോഗികൾ ഞായറാഴ്ച ആശുപത്രി വിട്ടെന്നും ആരോഗ്യപ്രവർത്തകരുടെ ശ്രമഫലമായാണ് ഇതിനു കഴിഞ്ഞതെന്നും ദേശീയ ആരോഗ്യ കമ്മിഷൻ വക്താവ് മി ഫെങ് പറഞ്ഞു.വുഹാന്റെ ചരിത്രത്തിൽ ഇതൊരു നാഴികക്കല്ലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബറിലാണ് വുഹാനിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടത്. വുഹാൻ നഗരത്തിൽ ആകെ 46,452 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ദേശീയതലത്തിൽ റിപ്പോർട്ട് ചെയ്ത മൊത്തം കേസുകളുടെ 56 ശതമാനമാണിത്. വുഹാൻ ഉൾപ്പെടുന്ന ഹുബെ പ്രവശ്യ ജനുവരി അവസാനത്തോടെ പൂർണമായും അടച്ചിരുന്നു.
റോഡുകൾ അടക്കുകയും ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കുകയും ചെയ്തതോടെ രണ്ടു മാസത്തിലേറെ ജനജീവിതം സ്തംഭിച്ചു. വുഹാൻ നഗരത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തിയെങ്കിലും താമസക്കാരെ തുടർച്ചയായി പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.