തിരുവനന്തപുരം: കൂടുതൽപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇടുക്കിജില്ലയിൽ നടപടികൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചു. ഇന്ന് രാവിലെ മന്ത്രി എം.എം മണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇ.എസ് .ബിജിമോൾ എം.എൽ.എ വീട്ടിൽ നിരീക്ഷണത്തിലാണ്. ആളുകൾ സംഘം ചേരുന്നത് ഒഴിവാക്കണമെന്നും മാസ്ക് നിർബന്ധമായും ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലയില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടതോടെ ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി എം.എം.മണി വ്യക്തമാക്കി.
പലചരക്ക് പച്ചക്കറികടകൾ രാവിലെ പതിനൊന്നുമുതൽ അഞ്ചുവരെ തുറക്കാം. ഇടുക്കിയിലും കൊവിഡ് പരിശോധനയ്ക്ക് വേണ്ട സംവിധാനം വേണമന്ന് ഉന്നതതല യോഗം ആവശ്യപ്പെട്ടു. ഇപ്പോൾ ഇടുക്കിയിലുള്ളവരുടെ പരിശോധന കോട്ടയത്താണ് നടക്കുന്നത്. ഇതിനുവേണ്ടിവരുന്ന കാലതാമസം ഒഴിവാക്കാനാണ് ഇടുക്കിയിൽത്തന്നെ പരിശോധന നടത്തണമെന്ന് ആവശ്യമുയർന്നത്.
ഇടുക്കിയിൽ ഇന്നലെ രാത്രിയോടെ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ കളക്ടർ അറിയിച്ചു. ആരോഗ്യപ്രവർത്തകനും ആശ വർക്കറിനും വനിതാ ജനപ്രതിനിധിക്കുമുൾപ്പടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.