ബാലരാമപുരം: കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവർ ശാന്തിപുരം സുലോചനാ ഭവനിൽ സുനിൽകുമാറിന്റെ (48) വീടിന്റെ കോമ്പൗണ്ടിൽ നിന്ന് എട്ടര ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.ബാലരാമപുരം സി.ഐ ജി.ബിനുവിന്റെ നേത്യത്വത്തിൽ ആയിരുന്നു പരിശോധന . പൊലീസ് എത്തിയപ്പോഴേക്കും വീടിന്റെ പിന്നിലെ വാതിൽവഴി ഇയാൾ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ കുറേ ദിവസമായി ഇവിടെ ചാരായം വാറ്റി വിൽപ്പന നടത്തിവരുകയായിരുന്നു. ബാലരാമപുരം എസ്.ഐ വിനോദ് കുമാർ, അഡിഷണൽ എസ്.ഐ തങ്കരാജ്, എ.എസ്.ഐ പ്രശാന്ത്,സി.പി.ഒ സജിത്ത് ലാൽ, ബിജു, രാജൻ എന്നിവരുടെ നേത്യത്വത്തിൽ ആയിരുന്നു പരിശോധന. അബ്കാരി നിയമപ്രകാരം കേസെടുത്തു.