mask

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മാസ്ക് നിർബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്ക് ധരിക്കാതെ ഇറങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഇതിനു വേണ്ടി ഇന്നു മുതൽ വ്യാപക പ്രചാരണം ആരംഭിക്കും. നവമാധ്യമങ്ങൾ വഴിയാണ് പ്രചാരണം. മാസ്ക് ധരിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും ഉത്തരവ് ഇന്നിറങ്ങുമെന്നും ഡി.ജി.പി മാധ്യമങ്ങളെ അറിയിച്ചു.

ഇളവുകൾ ഉള്ളയിടത്തും ഹോട് സ്പോട്ടുകളിലുമെല്ലാം ഒരു പോലെ മാസ്ക് നിർബന്ധമാക്കാനാണ് പൊലീസ് തീരുമാനം. തിരുവനന്തപുരം ഉൾപെടെ ചിലയിടങ്ങളിൽ കേസെടുത്ത് തുടങ്ങിയെങ്കിലും നിയമന നടപടികളിൽ വ്യക്തത വന്നിരുന്നില്ല. അതിനാൽ നാളെ മുതൽ പരിശോധനയും പിഴയും സംസ്ഥാന വ്യാപകമാക്കി ഡി.ജി.പി ഉത്തരവിറക്കും. എത് നിയമപ്രകാരം എത്ര രുപ വരെ പിഴയെന്നത് നിയമോപദേശം തേടിയ ശേഷമാവും ഉത്തരവ്. എന്നാൽ വയനാട്ടിൽ അയ്യായിരം രൂപ പിഴ ഈടാക്കാൻ ജില്ല പൊലീസ് മേധാവി നിർദേശിച്ചു.

കേരള പൊലീസ് ആക്ടിലെ 118 ഇ പ്രകാരം പൊതുജനങ്ങൾക്ക് അറിഞ്ഞു കൊണ്ട് അപകടമുണ്ടാക്കുന്ന കുറ്റത്തിന് 5000 രൂപ പിഴ ഈടാക്കാൻ എസ്.പിക്കുള്ള അധികാരം ഉപയോഗിച്ചാണിത്. ഇതേ പിഴയായിരിക്കും സംസ്ഥാന വ്യാപകമാക്കുക. പിഴ അടച്ചില്ലങ്കിൽ കേസുമായി കോടതി കയറേണ്ടി വരും.