തിരുവനന്തപുരം: തിരുവനന്തപുരത്തെ ചാല മാർക്കറ്റിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും മെയ് 3 വരെ അടച്ചിടാൻ തീരുമാനം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ശ്രീ. ബലറാം കുമാർ ഉപാദ്ധ്യായ വിളിച്ചു ചേർത്ത വ്യാപാര സംഘടനകളുടെ യോഗത്തിലാണ് ധാരണയായത്. സർക്കാർ കടകൾ തുറക്കാൻ ഇളവുകൾ പ്രഖ്യാപിക്കുകയും, അപ്രകാരം തുറക്കുന്ന കടകൾ തറക്കുകയും ചെയ്തിരുന്നു. എന്നാൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊവിഡ് പ്രോട്ടോക്കോൾ നടപ്പാക്കാനും കടകൾ അടയ്ക്കാൻ പൊലിസ് നിര്‍ദ്ദേശം നൽകുന്നതും ആശയക്കുഴപ്പങ്ങൾക്കും തര്‍ക്കങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതേ തുടർന്നാണ് വ്യാപാര സംഘടനകളുമായി പൊലീസ് ഇന്ന് യോഗം ചേർന്നത്. തിരക്കേറിയ ചാല കമ്പോളത്തിൽ മറ്റ് മാർഗങ്ങൾ അനുശാസിക്കുന്നത് പ്രായോഗികമല്ല എന്ന നിഗമനത്തിലാണ് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ള സ്ഥാപനങ്ങൾ മെയ് 3 വരെ അടച്ചിടാൻ ധാരണയായത്. ചാലയിലെയും പരിസര പ്രദേശങ്ങളിലേയും വിവിധ യൂണിറ്റുകളുടെ ഓരോ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.