കണ്ണൂർ:ജില്ലയിലെ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി കണ്ണൂർ കളക്ടർ ടി.വി സുഭാഷ് രംഗത്തെത്തി. താനുമായി ആലോചിക്കാതെ ജില്ലയിൽ പലയിടത്തും പൊലീസ് റോഡുകൾ അടച്ചെന്നും ഇതു ശരിയായ നടപടിയല്ലെന്നുമാണ് കളക്ടർ പറയുന്നത്. ജില്ലയിലെ ആരോഗ്യപ്രവർത്തകരോട് പൊലീസ് മോശമായി പെരുമാറുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കളക്ടർ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കളക്ടർ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് കത്ത് നൽകുകയും ചെയ്തു.
ഹോട്ട് സ്പോട്ടുകൾ അല്ലാത്ത മേഖലകളിലും പൊലീസ് റോഡുകൾ കല്ലിട്ട് അടച്ചത് തെറ്റായ നടപടിയാണെന്നും ഹോട്ട് സ്പോട്ടുകൾക്ക് പുറത്ത് അടച്ചിട്ട റോഡുകൾ പൊലീസ് ഉടനെ തുറക്കണമെന്നും ജില്ലാ പൊലീസ് മേധാവിക്ക് അയച്ച കത്തിൽ കളക്ടർ ആവശ്യപ്പെടുന്നു. പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നത് ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് കത്തിൽ പറയുന്നുണ്ട്. ഇതിനൊപ്പം ജില്ലാ ഭരണകൂടത്തിന്റെ അവലോകന യോഗത്തിൽ ജില്ലാ പൊലീസ് മേധാവി പങ്കെടുക്കാത്തതിനേയും വിമർശിക്കുന്നുണ്ട്.
അതേസമയം ജില്ലാ കളക്ടറുടെ ആരോപണങ്ങൾ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര തള്ളിക്കളഞ്ഞു. ലോക്ക് ഡൗൺ ഉൾപ്പെടെ കണ്ണൂരിൽ പൊലീസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് രണ്ട് ഐ.ജിമാരാണെന്നും. പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഐ ജി അശോക് യാദവിന്റെയും വിജയ് സാക്കറെയുടെയും നിർദ്ദേശങ്ങൾ അനുസരിച്ചാണ് താൻ പ്രവർത്തിക്കുന്നതെന്നും യതീഷ് ചന്ദ്ര വ്യക്തമാക്കി. റോഡുകൾ അടച്ചത് അടക്കമുള്ള പൊലീസ് നടപടികളിൽ അപാകതയില്ലെന്ന് വിശദീകരിച്ച എസ്.പി കളക്ടറുടെ കത്ത് തനിക്ക് കിട്ടിയെന്നും ഐജിമാരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ തുടർതീരുമാനം എടുക്കുമെന്നും പറഞ്ഞു.