salary-cut

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുളള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനൊപ്പം തദ്ദേശ വാർഡ് ഓർഡിനൻസിനും അംഗീകാരം നൽകി. ആറു ദിവസ ശമ്പളം പിടിക്കാനുള്ള ഹൈക്കോടതി സ്റ്റേക്കെതിരെ അപ്പീൽ പോയാൽ നടപടി വൈകും എന്നുള്ളത് കൊണ്ടാണ് സംസ്ഥാനം തിരക്കിട്ട് ഓ‌ർഡിനൻസ് കൊണ്ടുവന്നത്. ഡിസാസ്റ്റർ ആൻറ് പബ്ലിക് ഹെൽത്ത് എമ്ർജൻസീസ് സ്പെഷ്യൽ പ്രൊവിഷൻ എന്ന പേരിലാണ് ഓർഡിനൻസ്.

ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. 25 ശതമാനം വരെ ശമ്പളം പിടക്കാൻ വ്യവസ്ഥയുണ്ടെങ്കിലും നിലവിൽ മുൻ നിശ്ചയിച്ച പ്രകാരം ആറു ദിവസത്തെ ശമ്പളമാണ് മാറ്റിവെക്കുന്നത്. ഇത് എന്ന് കൊടുക്കുമെന്നത് ആറു മാസം കഴിഞ്ഞ് അറിയിച്ചാൽ മതിയെന്ന വ്യവസ്ഥയും ഓർഡിനൻസിൽ ഉണ്ട്. അതേ സമയം ശമ്പളം അവകാശമാണെന്ന ഭരണഘടനാ വ്യവസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷ സർവ്വീസ് സംഘടനകൾ വീണ്ടും കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. സ‌ർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം മെയ് 4 മുതൽ ആരംഭിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു.