thomas-issac

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ശമ്പളം മാറ്റിവയ്ക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടത് സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാലറി ചലഞ്ച് സംബന്ധിച്ച് പ്രതിപക്ഷ സംഘടനകളോട് മുഖ്യമന്ത്രി ചര്‍ച്ച ചെയ്തിരുന്നു. അവര്‍ വേണ്ടെന്ന് വച്ചതോടെയാണ് സാലറി ചാലഞ്ചിന് പകരം ആറ് ദിവസത്തെ ശമ്പളം മാറ്റിവെക്കാന്‍ തീരുമാനിച്ചത്. മാറ്റിവയ്ക്കുന്ന ശമ്പളം എപ്പോള്‍ തിരിച്ചുനല്‍കുമെന്നാണ് ഇപ്പോള്‍ പ്രതിക്ഷ നേതാവിന് അറിയേണ്ടത്. എങ്ങനെയാണ് ഈ സാഹചര്യത്തില്‍ അത്തരമൊരു കൃത്യ തിയതി പറയാനാവുക എന്നും കോവിഡ് എത്രകാലം നീണ്ടു നില്‍ക്കുമെന്ന് ആര്‍ക്കാണ് അറിയുക എന്നും ഐസക് ചോദിച്ചു.

ശമ്പളം കട്ട് ചെയ്യുന്നില്ല. മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്. അത് തിരിച്ചുനല്‍കും. അങ്ങനെ ചെയ്യാനെ സാധിക്കൂ. നിലവിലെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും മനസ്സിലാക്കിയ എല്ലാവരും ഇതിനോട് യോജിക്കുകയാണ് വേണ്ടിയിരുന്നതെന്നും ഐസക് പറഞ്ഞു. ആറ് ദിവസത്തെ ശമ്പളം മാറ്റിവയ്ക്കുന്നത് കോടതി നിയമപരമല്ലെന്ന് പറഞ്ഞു, ഇപ്പോള്‍ അത് നിയമപരമാക്കി മാറ്റി. ഗവര്‍ണറെ കുറിച്ച് സര്‍ക്കാരിന് ഒരു അവിശ്വാസവും ഇല്ല. അതെല്ലാം തെറ്റിദ്ധാരണയാണ്. കേരള സര്‍ക്കാര്‍ ഒരിക്കല്‍ പോലും ഗവര്‍ണറോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ഐസക് പറഞ്ഞു. ആറ് ദിവസത്തെ ശമ്പളം പിടിച്ചുവയ്ക്കുന്നതിലൂടെ 2500 കോടിയോളം രൂപ ആറ് മാസത്തില്‍ സര്‍ക്കാരിന് ലഭിക്കും. ജനങ്ങള്‍ ഈ കാലയളവില്‍ നിരവധി സഹായം ചെയ്യാനാണ് ഈ പണം ഉപയോഗിക്കുക.കോവിഡ് ദുരിതാശ്വാസത്തിനല്ലാതെ മറ്റൊരു ആവശ്യത്തിനും ഇത് ഉപയോഗിക്കില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ കൊണ്ടുവരുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കൈ കഴുകിയിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ നിന്നൊക്കെ ബസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ആളുകളെ കൊണ്ടുവരണമെന്നാണ് കേന്ദ്രം പറയുന്നത്. ഏറ്റവും അഭികാമ്യമായിരുന്ന ട്രെയിന്‍ വേണ്ടെന്നുവെച്ചത് എന്തിനാണെന്നും ഐസക് ചോദിച്ചു.