ആലപ്പുഴ:സംസ്ഥാന സർക്കാർ ആലപ്പുഴ ജനറൽ ആശുപത്രി വളപ്പിൽ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കൊവിഡ് കാലത്തും വെറും നോക്കുകുത്തി. ഈ സ്ഥാപനത്തിൽ പേരിനുപോലും പകർച്ചവ്യാധി പരിശോധന നടക്കുന്നില്ല. പക്ഷേ, പേര് 'കേരള സ്റ്റേറ്റ് ഇൻസ്റ്റിട്ട്യൂട്ട് ഒഫ് വൈറോളജി ആൻഡ് ഇൻഫക് ഷ്യസ് ഡിസീസസ് '. ആലപ്പുഴ മെഡിക്കൽ കോളേജിനോട് അനുബന്ധിച്ചു പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിൽ തുടങ്ങിയ സ്ഥാപനത്തിനാണ് ഈ ദുർഗതി.
ദൗത്യം:
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പകർച്ചവ്യാധി സാമ്പിളുകൾ പരിശോധിക്കുക.
പശ്ചാത്തലം:
കേരളത്തിൽ ഡെങ്കി, വെയ്ൽസ് പോലുള്ള പകർച്ചവ്യാധികൾ കൂടുന്നു.
തുടക്കം:
നിലവിലെ ജനറൽ ആശുപത്രി മെഡിക്കൽ കോളേജ് ആശുപത്രി ആയിരിക്കെ അതിനോട് അനുബന്ധിച്ച് 1999ൽ
പ്രവർത്തനം തുടങ്ങി.
സംവിധാനം:
#റിസർച്ച് വിഭാഗം,
#ലാബ് അസിസ്റ്റന്റ്,
#ലാബ് ടെക്നീഷ്യൻ
# ഇവരുൾപ്പെടെ മുപ്പതോളം ജീവനക്കാർ
തകർച്ചയിലേക്ക്
മെഡിക്കൽ കോളേജ് ആശുപത്രി വണ്ടാനത്തേക്ക് മാറിയെങ്കിലും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ജനറൽ ആശുപത്രിയുടെ ഭാഗമായി നിലനിറുത്തി.
#2008 മുതൽ വൈറോളജിസ്റ്റില്ല.
#വിരമിച്ചവർക്ക് പകരം നിയമനം ഇല്ല
#നിലവിൽ ഒരു ലാബ് അസിസ്റ്റന്റും
#രണ്ട് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരും മാത്രം
#പരിശോധനാ കിറ്റുകളില്ല
#ആധുനിക ഉപകരണങ്ങളില്ല.
നിലവിലെ പ്രവർത്തനം
ആലപ്പുഴ നഗരസഭാ പരിധിയിലെ
കൊതുക് സാന്ദ്രതാ കണക്കെടുപ്പും ചില ഫീൽഡ് വർക്കും മാത്രം.
പരാജയപ്പെട്ട
പരാശ്രയം
# ആലപ്പുഴ മെഡിക്കൽ കോളേജിലെ നാഷണൽ വൈറോളജി ഇൻസ്റ്റിട്ട്യൂട്ടിലേക്ക് ജീവനക്കാരെ മാറ്റാനുള്ള ശ്രമം വിജയിച്ചില്ല.
# 2014ൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിക്ക് സ്ഥാപനം കൈമാറാൻ തീരുമാനിച്ചെങ്കിലും ഉപേക്ഷിച്ചു.
തീരാറായ ആയുസ്
രണ്ട് വർഷത്തിനുള്ളിൽ മൂന്ന് ജീവനക്കാരും വിരമിക്കും. അതോടെ സ്ഥാപനം പൂട്ടാനാണ് സാധ്യത.
കമന്റ്:
സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിലവിൽ പരിശോധനകൾ ഒന്നും നടക്കുന്നില്ല. കൊവിഡുമായി ബന്ധപ്പെട്ട പരിശോധനകൾ ഇവിടെ നടത്താൻ ഉദ്ദേശിക്കുന്നില്ല
(ഡോ.എൽ. അനിതകുമാരി,
ഡി.എം.ഒ, ആലപ്പുഴ)