മാവേലിക്കര- ഇന്നലെ വൈകിട്ട് 6 മണിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മാവേലിക്കര മേഖലയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. നിരവധി പ്രദേശങ്ങളിൽ വീടുകൾക്ക് മുകളിലേക്കും ലൈൻ കമ്പികളിലും മരങ്ങൾ കടപുഴകി . മാവേലിക്കര ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മിക്ക പ്രദേശങ്ങളിലും വൈദ്യുതി വതരണം തടസ്സപ്പെട്ടു.
ഓലകെട്ടിയമ്പലം, പല്ലാരിമംഗലം, തടത്തിലാൽ, തഴക്കര, കുറത്തികാട് മേഖലകളിലാണ് നാശനഷ്ടം കൂടുതൽ. പല്ലാരിമംഗലം അയ്യപ്പനേത്ത് തെക്കതിൽ രാജേന്ദ്രൻ പിള്ളയുടെ വീടിന് മുകളിലേക്ക് വീടിന് മുന്നിൽ നിന്ന് രണ്ട് ആഞ്ഞിലി മരങ്ങൾ കടപുഴകി വീണു. തടത്തിലാൽ സുകുമാര സദനത്തിൽ ശശീന്ദ്രന്റെ കുളിമുറിക്ക് മുകളിൽ മാവ് ഒടിഞ്ഞു വീണ് കേടുപാട് സംഭവിച്ചു. പാറക്കുളങ്ങര നിധിൻ ഭവനത്തിൽ മോഹനന്റെ വീടിന് മുകളിലേക്ക് മര ശിഖരവും തെങ്ങും കടപുഴകി വീണു.
കുറത്തികാട് കോട്ടാത്തറ ജംഗ്ഷന് സമീപം റോഡിന് കുറുകെ ആഞ്ഞിലി ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പല്ലാരിമംഗലം കൊല്ലകയിൽ ജംഗ്ഷനിൽ വലിയ മരം ലൈൻ കമ്പികൾക്ക് മുകളിലേക്ക് വീണു. അറുന്നൂറ്റിമംഗലത്ത് മരശിഖരങ്ങൾ വീണു വൈദ്യുതി കമ്പികൾ പൊട്ടി. നിരവധി സ്ഥലങ്ങളിൽ മരശിഖരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി കമ്പിയും പോസ്റ്റ്റ്റും നിലംപതിച്ചു. രാത്രി വൈകിയും മാവേലിക്കരയിലെ മിക്ക പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല.