ചേർത്തല:നാളുകൾ നീണ്ട ആശങ്കകൾക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് ജന്മനാട്ടിലേക്ക് മടങ്ങിയെത്തുന്ന മുഴുവൻ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന പ്രോട്ടോക്കോൾ കർശനമായി എല്ലാവരും പാലിക്കണം.മടങ്ങിയെത്തിയ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും മാത്രമല്ല, പൊതുസമൂഹമാകെ അവർക്കൊപ്പം ജാഗ്രതയോടെ നിലകൊള്ളണം.സാമൂഹിക അകലം പാലിച്ചും ശുചിത്വം ശീലിച്ചും പുതിയൊരു ജീവിതരീതി രൂപപ്പെടുത്തണമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

സമാനതകളില്ലാത്തൊരു വെല്ലുവിളിയാണ് പ്രവാസികൾ ഇപ്പോൾ നേരിടുന്നത്. മുമ്പ് കുവൈ​റ്റ് യുദ്ധകാലത്തും ചില വിദേശരാജ്യങ്ങളിലെ ആഭ്യന്തര കലാപകാലത്തുമൊക്കെ പ്രവാസികളെ കൂട്ടത്തോടെ നാട്ടിലെത്തിക്കേണ്ടി വന്നിട്ടുണ്ട്. ഇതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമാണ് 'വന്ദേ ഭാരത്" മിഷനിൽ ഉൾപ്പെടുത്തിയുള്ള ഇവരുടെ തിരിച്ചുവരവ്.
ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി കടൽകടന്നവരുടെ കൂട്ടത്തിൽ ഒന്നുംനേടാതെ മടങ്ങിവരുന്നവരും, സ്വപ്‌നസാക്ഷാത്കാരം പാതിവഴിയിൽ ഉപേക്ഷിച്ചവരുമൊക്കെയുണ്ടാകും.എല്ലാത്തിനുമുപരിയാണ് ജീവനെന്ന് ആശ്വസിക്കുക മാത്രമാണ് ശരിയായ മാർഗം.കൊവിഡിനെ ചെറുത്തുതോല്പിക്കുന്ന കാര്യത്തിൽ ലോകത്തിലെ ഏ​റ്റവും സുരക്ഷിതമായ തുരുത്താണ് ഭാരതം. അഭിമാനകരമായ നേട്ടം കൈവരിച്ച കേരളത്തിലേക്കാണ് മടങ്ങിയെത്തുന്നത് എന്നത് ഓരോ പ്രവാസിക്കും ഏറെ ആശ്വാസം പകരും.

വിഭാഗീയതകൾ മാ​റ്റിവച്ചാൽ, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് നേടാനാവാത്തതായി ഒന്നുമില്ല. നഷ്ടസൗഭാഗ്യങ്ങളെക്കുറിച്ച് ഓർത്ത് വേവലാതിപ്പെടാതെ ഉ​റ്റവർക്കും ഉടയവർക്കുമൊപ്പം തിരികെയെത്തിയെന്ന സംതൃപ്തിയിൽ ആയുരാരോഗ്യസൗഖ്യം വീണ്ടെടുത്ത് മുന്നേറാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.