ആലപ്പുഴ : തണ്ണീർമുക്കം ബണ്ടിലെ മൺത്തിട്ടകൾ നീക്കാതെയും കുട്ടനാടൻ ജലാശയങ്ങളിൽ എക്കൽ നീക്കി ആഴം കൂട്ടുന്നതടക്കമുള്ള മുന്നൊരുക്കങ്ങൾ നടത്താതെയും കുട്ടനാടിനെ വെള്ളത്തിൽ മുക്കാനാണ് സർക്കാർ ഒരുങ്ങുന്നതെന്ന് ജോസ് കെ.മാണി എം.പി ആരോപിച്ചു. കുട്ടനാടിനെ വെള്ളപ്പൊക്കക്കെടുതിയിൽ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിനു മുന്നിൽ കേരളാ കോൺഗ്രസ് (എം) സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. വി.ടി.ജോസഫ്,ജേക്കബ് തോമസ് അരികുപുറം, ജന്നിംഗ്സ് ജേക്കബ് എന്നിവർ പങ്കെടുത്തു.ജില്ലാ സെക്രട്ടറിമാരായ പ്രൊഫ.ഷാജോ കണ്ടക്കുടി, തോമസ് കളരിക്കൻ, ടി.പി.ജോൺ താമരവേലി, അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നസീർ സലാം, അഡ്വ.പ്രദീപ് കൂട്ടാല, ബിന്ദു തോമസ്, സി.കുര്യൻ എന്നിവർ സംസാരിച്ചു.