ആലപ്പുഴ: ട്രെയിനുകളിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പേർ മടങ്ങിവരുന്ന സാഹചര്യത്തിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ക്രമീകരണങ്ങൾ സുസജ്ജവും സുഗമവുമാണെന്ന് ഉറപ്പാക്കാൻ ജില്ല ഭരണകൂടം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മോക്ക് ഡ്രിൽ നടത്തി. കളക്ടർ എം.അഞ്ജന മേൽനോട്ടം വഹിച്ചു. രോഗലക്ഷണമുള്ളവർക്കും അല്ലാത്തവർക്കുമായി ട്രെയിനിറങ്ങി സ്റ്റേഷൻ വിടുംവരെ ഏർപ്പെടുത്തിയ ക്രമീകരണങ്ങളാണ് മോക്ഡ്രില്ലിലൂടെ ആവിഷ്‌കരിച്ചത്.
ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് മൈക്കിലൂടെ യഥാസമയം നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കും. റെയിൽവേ പൊലീസ്, സംസ്ഥാന പൊലീസ് ,ആരോഗ്യ പ്രവർത്തകർ, ഫയർ ഫോഴ്സ്, എ.ഡി.ആർ.എഫ് അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പി.പി.ഇ തുടങ്ങിയ സുരക്ഷാക്രമീകരണങ്ങളോടെ സേവനമൊരുക്കാൻ രംഗത്തുണ്ടാകും. സ്റ്റേഷനിൽ ഇറങ്ങിയവർ പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തിയ വെളുത്ത വരകളിൽ സാമൂഹ്യ അകലം പാലിച്ച് നിൽക്കണം. തുടർന്ന് ഇവർ നിർദേശിക്കുന്ന വശങ്ങളിലായി ലഗേജുകൾ വയ്ക്കണം. ഉടൻ ഫയർ ഫോഴ്സ്,എ.ഡി.ആർ.എഫ് അംഗങ്ങളെത്തി അവ അണുവിമുക്തമാക്കും. റെയിൽവേ സ്റ്റേഷനു പുറത്ത് പന്തലിട്ട് വിശ്രമ സ്ഥലവും ഒരുക്കിയിട്ടുണ്ട്. പന്തലിൽ ഇരിപ്പിടങ്ങൾ സാമൂഹിക അകലം പാലിച്ചു, ജില്ലതിരിച്ച് ഒരുക്കും. എ.ഡി.എം ജെ.മോബി, ഡി.എം.ഒ ഡോ. എൽ.അനിതകുമാരി, ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ്, ഡെപ്യൂട്ടി കളക്ടർ ആശ സി.എബ്രഹാം, ആർ.ഡി.ഒ എസ്.സന്തോഷ്‌കുമാർ എന്നിവരും പങ്കെടുത്തു.