ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിലെ മൈക്രോ ഫിനാൻസ്, പ്രീമാര്യേജ് കൗൺസിലിംഗ്, സാമൂഹ്യക്ഷേമ പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട് 12.5 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയെത്തുടർന്ന് മാവേലിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത കേസിൽ, യൂണിയൻ മുൻ ഭാരവാഹികളായ സുഭാഷ് വാസു, ബി.സുരേഷ് ബാബു, ഷാജി എം.പണിക്കർ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ കോടതി ഇന്നലെ തള്ളി.

സുഭാഷ് വാസു ഒന്നാം പ്രതിയും സുരേഷ് ബാബുവും ഷാജി എം.പണിക്കരും യഥാക്രമം രണ്ടും മൂന്നും പ്രതികളുമാണ്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു. ഒന്നും രണ്ടും പ്രതികൾക്ക് വേണ്ടി ഒരുമിച്ചും മൂന്നാം പ്രതിക്ക് വേണ്ടി പ്രത്യേകവുമാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.

പ്രതികളുടെ വീട്ടിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി പ്രകാശ് കാണിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ യൂണിയൻ ഓഫീസിൽ നിന്ന് കടത്തിയ മിനിട്സ് ബുക്കുകൾ, ചെക്കുകൾ, കേസുമായി ബന്ധപ്പെട്ട 60 ഓളം രേഖകൾ എന്നിവ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. യൂണിയൻ ഓഫീസ് ജീവനക്കാരായ രേവമ്മ, ശശികല എന്നിവരുടെയും വീടുകളിൽ പരിശോധന നടത്തി തെളിവുകൾ പിടിച്ചെടുത്തിരുന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്ററും ഇപ്പോഴത്തെ കൺവീനറുമായ അഡ്വ.സിനിൽ മുണ്ടപ്പള്ളി മാവേലിക്കര പൊലീസിനും ക്രൈംബ്രാഞ്ചിനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. തുടർന്ന് പ്രതികൾ ഒളിവിൽ പോയി.

ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. പ്രതികൾ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ സുഭാഷ് വാസുവിനെയും സുരേഷ് ബാബുവിനെയും അറസ്റ്ര് ചെയ്യുന്നത് സി.ആർ.പി.സി 41 എ അനുസരിച്ച് നോട്ടീസ് നൽകിയ ശേഷം മതിയെന്ന് നിർദ്ദേശിച്ചു. മ​റ്റ് പ്രതികളെ അന്വേഷണത്തിന്റെ ഭാഗമായി അറസ്​റ്റ് ചെയ്യുന്നതിൽ തടസമില്ലെന്നും വ്യക്തമാക്കിയിരുന്നു.

തുടർന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി പ്രതികൾക്ക് നേരിട്ട് ഹാജരാവാൻ രണ്ട് തവണ നോട്ടീസ് നൽകി. നോട്ടീസ് കൈപ്പറ്രിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവാതെ മുൻകൂർ ജാമ്യം തേടുകയായിരുന്നു.

ദയകുമാർ ചെന്നിത്തല, ഗോപൻ ആഞ്ഞിലിപ്ര,രാജൻ ഡ്രീംസ്, ജയകുമാർ പാറപ്പുറം, സത്യപാൽ എന്നിവരാണ് കഴിഞ്ഞ 13 വർഷമായി നടന്നുവന്ന സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് പൊലീസ് പരാതി നൽകി സംഭവം പുറത്തുകൊണ്ടുവന്നത്.