ചേർത്തല: കൊവിഡ് സ്രവ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചയാൾ ആരോഗ്യ വകുപ്പ് അധികൃതരെ വെട്ടിച്ച് വീട്ടിലെത്തി. ഇയാൾ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടറെ നിരീക്ഷണത്തിലാക്കി.
വീട്ടിൽ നിരീക്ഷണത്തിലായിരുന്ന വയലാർ കൊല്ലപ്പള്ളി സ്വദേശിയെ ഇന്നലെ രാവിലെ ആരോഗ്യ വകുപ്പ് അധികൃതർ ആംബുലൻസിലാണ് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. സ്രവം എടുത്ത ശേഷം അധികൃതരെ വെട്ടിച്ച് ഇയാൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി ബസിൽ പുതിയകാവിൽ ഇറങ്ങി ആട്ടോറിക്ഷയിൽ വീട്ടിലെത്തുകയായിരുന്നു. ഇയാൾക്ക് ഒപ്പമെത്തിയ ആൾ ഏറെ നേരം ആശുപത്രിയിൽ കാത്തിരുന്നെങ്കിലും കാണാതായതോടെ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. ഇവരാണ് പൊലീസിന് വിവരം കൈമാറിയത്.
ഗുജറാത്തിലെ അലഹബാദിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇയാൾ നാല് ദിവസം മുൻപാണ് നാട്ടിലെത്തിയത്.റെഡ്‌സോണിൽ നിന്ന് എത്തിയ ഇയാളോട് സ്വന്തം വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഇയാൾ സഞ്ചരിച്ച ബസിലെ കണ്ടക്ടറെ നിരീക്ഷണത്തിലാക്കാൻ ആരോഗ്യ വകുപ്പ് കെ.എസ്.ആർ.ടി.സി അധികൃതർക്ക് നിർദ്ദേശം നൽകുകയായിരുന്നു. ആട്ടോറിക്ഷ ഡ്രൈവറേയും ബസിൽ ഒപ്പം യാത്ര ചെയ്തവരെയും കണ്ടെത്താൻ നീക്കം തുടങ്ങിയതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.ഇയാൾക്കെതിരെ ക്വാറന്റൈൻ ലംഘനത്തിന് ചേർത്തല പൊലീസ് കേസെടുത്തു.