ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പച്ചക്കൊടി ലഭിച്ചാലുടൻ ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വ്യോമസേനയുടെ യുദ്ധ വിമാനങ്ങളും നാവിക സേനയുടെ യുദ്ധക്കപ്പലുകളും തയ്യാർ. സേനകളുടെ ഏകോപനത്തോടെ വിദേശകാര്യ മന്ത്രാലയം പ്രത്യേക ഒഴിപ്പിക്കൽ പദ്ധതി തയ്യാറാക്കി വരികയാണ്. ഗൾഫിൽ നിന്നുള്ള മലയാളികളെയാകും ആദ്യ ഘട്ടത്തിൽ കൊണ്ടുവരികയെന്നും സൂചനയുണ്ട്.
വിവിധ കമ്മാൻഡുകൾക്ക് കീഴിൽ 14 യുദ്ധക്കപ്പലുകൾ ഉത്തരവ് കാത്തിരിക്കുകയാണെന്ന് നാവിക സേനാ ഉപമേധാവി വൈസ് അഡ്മിറൽ ജി. അശോക്‌കുമാർ പറഞ്ഞു. മുൻപ് ഒഴിപ്പിക്കൽ ഓപ്പറേഷനിൽ പങ്കെടുത്ത വിമാന വാഹിനിക്കപ്പലായ ഐ.എൻ.എസ് ജലാശ്വയും ഇക്കൂട്ടത്തിലുണ്ട്. അതേസമയം വ്യോമസേന അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കുന്ന സി -17 ഗ്ളോബ് മാസ്‌റ്റർ, സി-130 ജെ ഹെർക്കുലീസ് തുടങ്ങിയ വിമാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
1990ൽ ഗൾഫ് യുദ്ധ സമയത്ത് കുവൈറ്റിൽ നിന്ന് 1,70,000 ഇന്ത്യക്കാരെ ഒഴിപ്പിച്ചതിന്റെ റെക്കാഡ് കൊവിഡ് രക്ഷാദൗത്യം മറികടക്കും. അന്ന് 500 വിമാന സർവീസുകൾ നടത്തിയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്.
ആദ്യം യു.എ.ഇയിൽ നിന്ന്
വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ സിംഗ്‌ളയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ഒഴിപ്പിക്കൽ പദ്ധതി അനുസരിച്ച് ആദ്യം യു.എ.ഇ തുടർന്ന് സൗദി, കുവൈറ്റ് രാജ്യങ്ങളിലെ ഇന്ത്യക്കാരെയാകും കൊണ്ടുവരികയെന്നറിയുന്നു. കപ്പലിലും വിമാനങ്ങളിലും ആളുകളെ സുരക്ഷിത അകലം പാലിച്ചായിരിക്കും കയറ്റുക.