ന്യൂഡൽഹി: മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഹാൻസി ക്രോണ്യെ ഉൾപ്പെട്ട, ക്രിക്കറ്റ് വാതുവെപ്പ് കേസിൽ പ്രതിയായ വ്യവസായി സഞ്ജീവ് ചൗളക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജയിലിലടച്ചാൽ കൊവിഡ് വൈറസ് ബാധിക്കാൻ സാദ്ധ്യതയുണ്ടെന്ന് കാണിച്ചാണ് ചൗള ജാമ്യാപേക്ഷ നൽകിയത്. ഫെബ്രുവരിയിൽ ലണ്ടനിൽ നിന്ന് നാടുകടത്തപ്പെട്ട ചൗളക്ക് ഏപ്രിൽ 30ന് ന്യൂഡൽഹിയിലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ചോദ്യം ചെയ്ത് ഡൽഹി പൊലീസ് ഉയർത്തിയ വാദങ്ങൾ വീഡിയോ കോൺഫറൻസിംഗിലൂടെ വിധി പ്രഖ്യാപിച്ച ഹൈക്കോടതി ജസ്റ്റിസ് ആശാ മേനോൻ നിരസിച്ചു. 2 ലക്ഷം രൂപയുടെ വ്യക്തികത ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യവും ഹാജരാക്കിയാണ് ജാമ്യം അനുവദിച്ചത്.
ചൗള ബ്രിട്ടീഷ് പൗരനാണെന്നും അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ 20 വർഷമെടുത്തുവെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കാൻ ഡൽഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്.