ന്യൂഡൽഹി: ഒരു ഭാഗത്ത് രോഗഭീതി, മറുഭാഗത്ത് പട്ടിണി. എങ്കിലും മുണ്ടു മുറുക്കി ഉടുത്ത് തൊഴിലെടുത്താലേ ഈ കൊവിഡ് കാലത്ത് മക്കൾക്ക് ഒരു നേരത്തെ ആഹാരം നൽകാനാവൂ. ഈ ബോദ്ധ്യമാണ് ഐ.ടി വിദഗ്ദ്ധരെയും അദ്ധ്യാപകരെയുമൊക്കെ കൂലിപ്പണിയെടുക്കാൻ പ്രേരിപ്പിച്ചത്.
കഴിഞ്ഞ 12 വർഷമായി തെലങ്കാനയിലെ ഹൈസ്‌കൂളിൽ സോഷ്യൽ സയൻസ് അദ്ധ്യാപകനായിരുന്നു ചിരഞ്ജീവി. ഭാര്യ എം.ബി.എ ബിരുദധാരിയും പ്രൈമറി സ്കൂൾ അദ്ധ്യാപികയും. സ്വകാര്യ മേഖലയിലാണ് ഇരുവരുടെയും ജോലി. ലോക്ക് ഡൗണായതോടെ സ്‌കൂൾ അടച്ചു. ശമ്പളവും ഇല്ല. രണ്ട് കുട്ടികളും മാതാപിതാക്കളുമടക്കം ആറംഗ കുടുംബം പട്ടിണിയിലായി. ഇതോടെ കഴിഞ്ഞ കുറെ ദിവസങ്ങളായി ഭോംഗിർ - യാദാദ്രിയിലെ എം.ജി.എൻ.ആർ.ജി.എ വർക്ക്സൈറ്റിൽ കൂലിപ്പണി ചെയ്യുകയാണ് അദ്ധ്യാപക ദമ്പതികൾ. ദിവസം 200-300 രൂപ ലഭിക്കും. കുടുംബത്തിന് ആഹാരം നൽകാൻ ഇത് ഉപയോഗപ്പെടുമെന്ന് ദമ്പതികൾ പറയുന്നു.
രാജ്യത്തെ അംഗീകൃതവും അല്ലാത്തതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഏതാണ്ട് രണ്ട് ലക്ഷത്തോളം അദ്ധ്യാപകർ മൂന്ന് മാസമായി ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്നതായാണ് റിപ്പോർട്ട്.
'ഇന്റർനെറ്റിൽ സൗജന്യമായി ഓൺലൈൻ ക്ലാസുകൾ ലഭിക്കുമെന്നതിനാൽ അദ്ധ്യാപകരുടെ കോൺട്രാക്ട് പുതുക്കേണ്ടെന്നാണ് മാനേജ്മെന്റിന്റെ അഭിപ്രായം. സ്വകാര്യ സ്കൂളുകളിൽ പ്രൈമറി സ്കൂൾ അദ്ധ്യാപകർക്ക് 5000-10,000 വരെയാണ് ശമ്പളം. ഹൈസ്കൂൾ അദ്ധ്യാപകർക്ക് 20,000 രൂപ വരെയും. ജൂനിയർ ലക്ചർമാർക്ക് 25,000 രൂപ വരെ ചിലപ്പോൾ ലഭിക്കും. അതും ഇപ്പോൾ നഷ്ടമായിരിക്കുന്നു." -ചിരഞ്ജീവി പറഞ്ഞു.
സ്വപ്നങ്ങളുടഞ്ഞ ടെക്കി
സോഫ്റ്റ്വെയർ പ്രൊഫഷണലായ സ്വപ്നയ്ക്ക് ഒരുലക്ഷം വരെ ശമ്പളം ലഭിച്ചിരുന്നു. ഇപ്പോൾ ജോലി പോയി. കുടുംബം പുലർത്താനായി തൊഴിലുറപ്പ് തൊഴിലാളിയായി. തെലങ്കാനയിൽ നിരവധി പ്രൊഫഷണലുകൾ കൂലിപ്പണിയെടുക്കുകയാണ്.