ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ മദ്ധ്യസ്ഥത വഹിക്കാമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്‌ദാനം ഇന്ത്യ തള്ളി. ചൈനയുമായി നയതന്ത്ര - സൈനിക തലത്തിൽ ചർച്ചകൾ നടക്കുന്നതിനാൽ അമേരിക്കൻ ഇടപെടൽ ആവശ്യമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
രാജ്യത്തിന്റെ പരമാധികാരത്തിലും ദേശസുരക്ഷയിലും വിട്ടുവീഴ്ച ചെയ്യാതെ തർക്കങ്ങൾ പരിഹരിക്കാൻ ഇന്ത്യ ഒരുക്കമാണെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു.
'അതിർത്തി തർക്കങ്ങൾ പരിഹരിക്കാനുള്ള സംവിധാനം ഇരുരാജ്യങ്ങൾക്കുമിടയിലുണ്ട്. അതു ഫലവത്താകുമെന്നാണ് പ്രതീക്ഷ. അതിർത്തിയിൽ സമാധാനം പുലരണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു. നേതാക്കളുണ്ടാക്കിയ സമാധാന ഉടമ്പടി പാലിക്കാൻ സൈനികരും തയ്യാറാണ്. എന്നാൽ രാജ്യസുരക്ഷയിലും പരമാധികാരത്തിലും വിട്ടുവീഴ്‌ചയില്ല.'-ശ്രീവാസ്‌തവ പറഞ്ഞു.
ചൈനീസ് പട്ടാളം ഇന്ത്യൻ അതിർത്തി കടന്നുവെന്ന റിപ്പോർട്ടുകളോട് അദ്ദേഹം പ്രതികരിച്ചില്ല.