ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ പുൽവാമയിൽ ചാവേർ ആക്രമണത്തിനായി സ്‌ഫോടക വസ്തുക്കളുമായി എത്തിയ കാർ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരന്റേതാണെന്ന് ജമ്മുകാശ്‌മീർ പൊലീസ് സ്ഥിരീകരിച്ചു. ഷോപിയാൻ സ്വദേശി ഹിദായത്തുള്ളയാണ് കാറിന്റെ ഉടമ. 2019 ജൂലായിൽ ഇയാൾ ഹിസ്ബുൾ മുജാഹിദ്ദീനിൽ അംഗമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹിദായത്തുള്ളയുടെ ഉടമസ്ഥതയിലുള്ള സാൻട്രോ കാറിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച് ആക്രമണം നടത്താനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തിയത്.
സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ട് കാർ ഉപേക്ഷിച്ച് ഭീകരർ കടന്നു കളയുകയായിരുന്നു. തുടർന്ന് കാറിലുണ്ടായിരുന്ന സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കി.